'മിഷൻ സമുദ്ര'യിൽ 10,000 കോടിയുടെ നിക്ഷേപമില്ല; മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'മിഷൻ സമുദ്ര'യുടെ ഭാഗമായി കപ്പൽ നിർമാണ മേഖലയിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ ഭീമൻ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന മുഖ‍്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം കമ്പനി അധികൃതർ തള്ളി. കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് നിലവിൽ യാതൊരു പദ്ധതിയുമില്ലെന്ന് ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പിന്നീട് നടന്ന ഒരു സെമിനാറിലുമാണ് വി.ഡി. സതീശൻ ടാറ്റയുടെ വൻ നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഈ വിഷയത്തിൽ ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ, മുഖ‍്യമന്ത്രിയുടെ ഈ പരാമർശം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് ടാറ്റ ഗ്രൂപ്പിലെ ഒരു എക്സിക്യൂട്ടീവ് വ്യക്തമാക്കിയത്. ഇത്തരമൊരു പദ്ധതിക്കായി ഇപ്പോഴത്തെ സർക്കാരോ മുൻ സർക്കാരോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി.
വിഷയത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതുകൊണ്ടാകാം വി.ഡി. സതീശൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത കാര്യങ്ങളും കമ്പനികളുടെ പേരുകളും പരാമർശിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്ന് ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അതേസമയം, ദേശീയ മാധ്യമങ്ങളിൽ വാർത്ത പുറത്തുവന്നിട്ടും പ്രതിപക്ഷ നേതാവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

