ആശങ്കഉയരത്തിൽ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും; ബജറ്റിൽ പ്രഖ്യാപിച്ച് തമിഴ്നാട്
text_fieldsകുമളി: കേരളത്തെ മുൾമുനയിലാക്കി, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. തമിഴ്നാട്ടിലെ വിജയ് സർക്കാറിന്റെ കന്നി ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനത്ത് ആശങ്കക്കും പ്രതിഷേധത്തിനും വഴിയൊരുക്കുകയാണ്. തമിഴ്നാടിന്റെ പ്രഖ്യാപനത്തിലെ അപകടം മണത്ത സംസ്ഥാന സർക്കാർ, അടിയന്തര ഉന്നതതല യോഗം ചേർന്ന്, ‘ഒരു കാരണവശാലും അനുവദിക്കില്ലെ’ന്ന് പ്രതികരിച്ചിരിക്കുകയാണ്.
നിലവിൽ 142 അടി വരെ ജലനിരപ്പ് ഉയർത്താൻ അനുമതിയുള്ള അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് വർധിപ്പിക്കുമെന്നാണ് തമിഴ്നാട് ധനമന്ത്രി എൻ. മാരിവിൽസണിന്റെ പ്രഖ്യാപനം. ഇതിനെതിരെ കേരള ജലവിഭവ മന്ത്രി മോൻസ് ജോസഫ് അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്.
ചുണ്ണാമ്പ് കല്ലും സുർക്കി മിശ്രിതവും ഉപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്ക് നിർമിച്ച അണക്കെട്ട് കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. അണക്കെട്ട് ദുർബലമാണെന്ന കണ്ടെത്തലുകളെ തുടർന്ന് കേരളം നടത്താൻ നിശ്ചയിച്ച പല പരിശോധനകളും തമിഴ്നാടിന്റെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
ഏറ്റവുമൊടുവിൽ, സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച അണക്കെട്ട് മേൽനോട്ട സമിതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംബർ 22 മുതൽ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസേർച് സ്റ്റേഷൻ (സി.എസ്.എം.ആർ.എസ്) അധികൃതർ അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിൾ (ആർ.ഒ.വി) ഉപയോഗിച്ചായിരുന്നു ബലക്ഷയം സംബന്ധിച്ച പരിശോധന. ഇതിന്റെ ഫലം പുറത്തുവരാനിരിക്കെയാണ് കേരളത്തിന്റെ ആശങ്കകൾ അവഗണിച്ച് ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി 152 അടിയാണ്. അണക്കെട്ട് ദുർബലമാണെന്ന കണ്ടെത്തലുകളെ തുടർന്ന് ജലനിരപ്പ് 136ൽ നിജപ്പെടുത്തിയിരുന്നു. പിന്നീട് തമിഴ്നാടിന്റെ നിരന്തര ഇടപെടലും കേരളത്തിന്റെ ജാഗ്രത കുറവുമാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താനിയാക്കിയത്. എന്നാൽ, വർഷം മുഴുവൻ ജലനിരപ്പ് 142 അടിയിൽ നിലനിർത്താൻ സുപ്രീംകോടതി അനുവദിച്ചിട്ടില്ല. ഇത്, നേടുമെന്നാണ് തമിഴ്നാട് ധനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

