രേഖകളില്ലാത്ത 62 ലക്ഷം രൂപ; തമിഴ്നാട് സ്വദേശി മലപ്പുറത്ത് പിടിയിൽ
text_fieldsമലപ്പുറം: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തി കൊണ്ടുവരികയായിരുന്ന 62, 67800 രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. കോയമ്പത്തൂർ സൽവപുരം സ്വദേശി നാഗരാജ് (39) ആണ് എക്സൈസിന്‍റെ പിടിയിലായത്. ശനിയാഴ്ച രാവിലെ 7.10 ന് ചെക്ക് പോസ്റ്റിലെത്തിയ ഗുഡല്ലൂർ -പെരിന്തൽമണ്ണ കെ.എസ്.ആർ.ടിസി ബസിൽ നിന്നാണ് ഇയാൾ പിടികൂടിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്സൈസിന്‍റെ സ്പെഷൽ പരിശോധനയിലാണ് ഇയാൾ പണവുമായി പിടിയിലായത്. 500 രൂപയുടെ 50,000 വരുന്ന 125 കെട്ടുകളും 200 ന്‍റെ 89 നോട്ടുകളുമാണ് ഉണ്ടായിരുന്നത്.
ബസിൽ പരിശോധന നടത്തുന്നതിനിടെ നാഗരാജ് കാണിച്ച പരിഭ്രാന്തിയിൽ സംശയം തോന്നിയ എക്സൈസ് സംഘം ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ സുധി കെ സത്യ ബാലൻ, പ്രിവന്‍റീവ് ഓഫിസർ പി.പി. പ്രമോദ്, എക്സൈസ് സിവിൽ ഓഫിസർമാരായ എൻ. മുഹമ്മദ് ഷെരീഫ്, എ.വിഷ്ണു ജിത്ത്, പി.എം സനു എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. തുടർ അന്വേഷണത്തിനായി പ്രതിയെയും തൊണ്ടിമുതലും എൻഫോഴ്സ്മെന്‍റിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

