സ്വർണം പിടിച്ച ദിവസം സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ്
text_fieldsതിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി കസ്റ്റംസിെൻറ കണ്ടെത്തൽ. സ്വപ്നയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ തലസ്ഥാനത്തെ ഹെദർ ഫ്ലാറ്റിെൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. രാവിലെ ഒമ്പത് മണി മുതൽ ഉച്ച 12.16 വരെയാണ് ഇവർ അവിടെയുണ്ടായിരുന്നത്. കൂടാതെ പ്രതികളായ റമീസും ജലാലും ഇൗ ദിവസം ഇൗ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതിദിനം 3000 രൂപ നിരക്കിൽ രണ്ട് മുറികൾ ആറ് ദിവസത്തേക്കാണ് ഫ്ലാറ്റിൽ ബുക്ക് ചെയ്തിരുന്നത്. പ്രതികൾ ചേർന്ന് ഇവിടെ ആസൂത്രണം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കള്ളക്കടത്ത് നടന്ന ദിവസം പ്രതികളായ റമീസും ജലാലും ഇൗ ഫ്ലാറ്റിൽ എത്തിയിരുന്നതായും സൂചനയുണ്ട്. സ്വപ്ന, സരിത്, സന്ദീപ്, റമീസ് തുടങ്ങിയ പ്രതികൾക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും(ഇ.ഡി) കേസെടുത്തിട്ടുണ്ട്.
സന്ദീപും റമീസും കള്ളക്കടത്തിെൻറ മുഖ്യ ആസൂത്രകരാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. റമീസാണ് സ്വർണം കടത്താനായി വിവിധ മാർഗങ്ങൾ തയാറാക്കുന്നത്. തുടർന്ന് സ്വർണക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ ജലാൽ മുഖേന കണ്ടെത്തുന്നു. കള്ളക്കടത്തിലൂടെ ലഭിക്കുന്ന ലാഭ വിഹിതം ജലാൽ തന്നെയാണ് പണം മുടക്കിയവർക്ക് നൽകുന്നതെന്നാണ് കണ്ടെത്തൽ.
കള്ളക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇ.ഡി വിശദമായ അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.