കലോത്സവ വിജയി യു.പിക്കാരൻ അഫ്സലിന് സർക്കാർ വീട് നൽകും
text_fieldsഇരിങ്ങാലക്കുട: ഉത്തർപ്രദേശിൽ നിന്നെത്തി മലയാളിയായി മാറി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ താരമായ മുഹമ്മദ് അഫ്സലിന് ഇനി സർക്കാർ തണൽ. സ്വന്തമായൊരു വീട് എന്ന ആഗ്രഹമാണ് ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിലൂടെ സാധ്യമാകുന്നത്. അഫ്സലിന് വേണ്ടി പിതാവ് മുഹമ്മദ് ഷിഹാബുദ്ദീനും സഹോദരി തമന്നയുമാണ് അദാലത്തിലെത്തിയത്.
അപേക്ഷ പരിശോധിച്ച കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ കെയർ ഹോം പദ്ധതിയിലോ വൈഗ ഭവനപദ്ധതിയിലോ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകാൻ കലക്ടർ എസ്. ഷാനവാസിന് നിർദേശം നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ ഉർദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് അഫ്സൽ. മരപ്പണിക്കാരനായ പിതാവിനൊപ്പം കേരളത്തിലെത്തിയിട്ട് 11 വർഷമായി. തെരുവിലും ഇഷ്ടിക കളത്തിലെ ഷെഡിലുമായിരുന്നു കുറേക്കാലം ജീവിതം.
പിന്നീട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷനിൽ വാടകക്ക് താമസമായി. പഠനത്തിലും പ്രസംഗത്തിലും ഒരുപോലെ മിടുക്കനായ അഫ്സൽ നടവരമ്പ് സ്കൂളിൽ പഠിച്ച് പത്താം ക്ലാസിൽ മലയാളം ഉൾപ്പെടെ നാല് വിഷയങ്ങളിൽ എ പ്ലസ് നേടി. അധ്യാപിക ഷക്കീല അഫ്സലിെൻറ സ്വപ്നങ്ങൾക്ക് കൂട്ട് നിന്നു. അദാലത്തിൽ ശിഹാബുദ്ദീനും തമന്നയ്ക്കും വഴികാട്ടിയായതും ടീച്ചർ തന്നെ.
പെരുമ്പാവൂരിലെ ശ്രീ ശങ്കര വിദ്യാപീഠം കോളജിൽ ഹിന്ദി രണ്ടാം വർഷ വിദ്യാർഥിയാണ് അഫ്സൽ. ആർട്ടിസ്റ്റ് റിയാസ് കോമു കരുവന്നൂരിലെ തെൻറ നാല് സെൻറ് സ്ഥലം അഫ്സലിനും കുടുംബത്തിനും വീട് വെക്കാൻ വിട്ടുനൽകാൻ തയാറെന്നറിയിച്ചിട്ടുണ്ട്. ഈ ഭൂമിയിലാണ് സർക്കാർ വീട് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.