Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈംബ്രാഞ്ചിനെ...

ക്രൈംബ്രാഞ്ചിനെ കുഴക്കിയ ആശ്രമം കത്തിക്കൽ കേസ്; ഒടുവിൽ പ്രതികളിലേക്ക്

text_fields
bookmark_border
sandeep anandagiri ashram attack
cancel
camera_alt

തീകത്തിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു

പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷണത്തിന്‍റെ എല്ലാ ഘട്ടത്തിലും ക്രൈംബ്രാഞ്ചിനെ ഏറെ കുഴക്കിയ കേസാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ. പ്രാഥമിക അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. 2018ൽ ആശ്രമം ആക്രമണം നടന്ന് നാലു വർഷത്തിന് ശേഷമാണ് നിർണായക മൊഴി ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്.

തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ആണ് ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന നിർണായക മൊഴി ക്രൈംബ്രാഞ്ചിന് നൽകിയത്. ആർ.എസ്.എസ്. പ്രവർത്തകരായിരുന്ന തന്‍റെ സഹോദരൻ പ്രകാശനും സുഹൃത്തുകളും ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നായിരുന്നു മൊഴി. പ്രശാന്തിന്‍റെ സഹോദരൻ പ്രകാശ് സുഹൃത്തുക്കൾ മർദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു.

ശബരിമല വിഷയത്തിലടക്കം സംഘ്പരിവാറിനെതിരെ ആശയപോരാട്ടമാണ് സ്വാമി സന്ദീപാനന്ദഗിരി നടത്തിവന്നിരുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെയും സുപ്രീംകോടതി വിധിയെയും പിന്തുണച്ച് രംഗത്തെത്തിയ സന്ദീപാനന്ദഗിരിക്കെതിരെ സംഘ്പരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ വിശ്വാസവും ദർശനവും അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്‍റെ വ്യാഖ്യാനങ്ങൾ സംഘ്പരിവാറിനെ വിറളി പിടിപ്പിച്ചിരുന്നു.


2018ലാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഒരു ഞായറാഴ്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്ന് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. മുമ്പും സ്വാമിക്കെതിരെ കൈയേറ്റശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ, ആശ്രമത്തിനെതിരെ ആക്രമണം ആദ്യമായിട്ടായിരുന്നു.

ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിച്ച അക്രമികൾ ആശ്രമത്തിന് പുറത്ത് റീത്തുംവെച്ചു. റീത്തിൽ സ്വാമിയെ പരിഹസിച്ച് ഒരു പേരെഴുതി, സൂചന മാത്രമാണെന്ന മുന്നറിയിപ്പും നൽകി. ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി. സംഭവം നടക്കുമ്പോൾ സന്ദീപാനന്ദഗിരി മുകളിലെ നിലയിലായിരുന്നു. അദ്ദേഹത്തെ കൂടാതെ 82 വയസുള്ള അന്തേവാസിയും ആശ്രമത്തിലുണ്ടായിരുന്നു.

കുണ്ടമൺ കടവിൽ കരമനയാറിന്‍റെ തീരത്തുള്ള ആശ്രമത്തിനു നേരേയായിരുന്നു പുലർച്ചെ നടന്ന ആക്രമണം. തീയും പുകയും കണ്ട അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. അഗ്നിശമനസേന തീയണച്ചു. അക്രമികളെ തിരിച്ചറിയാനായില്ല. ആശ്രമത്തിലെ സി.സി.ടി.വി കാമറ പ്രവർത്തിച്ചിരുന്നില്ല. കുണ്ടമൺകടവ് ദേവി ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പുലർച്ചെ 2.54ന് യുവാവ് ഓടുന്ന ദ്യശ്യമുണ്ടെങ്കിലും ഇയാൾ അഗ്നിശമനസേനയുടെ വഴികാട്ടിയാണെന്ന് പിന്നീട് വ്യക്തമായി.


അക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, കെ.പി.സി.സി അധ്യക്ഷൻ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ആശ്രമത്തിലെത്തി. ഊർജിത അന്വേഷണം തുടങ്ങിയ പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ കന്‍റോൺമന്‍റ് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിന‌് തീയിട്ട സ്ഥലത്ത‌് വിരലടയാള വിദഗ‌്ധരെത്തിയെങ്കിലും തെളിവ‌് ലഭിച്ചില്ല. പെട്രോൾ വാഹനങ്ങൾ കത്തി ഉയർന്ന പുകയും കരിയും പരിസരമാകെ മൂടിയതിനാൽ വിരലടയാളം ലഭ്യമാകില്ലെന്ന‌് സ്ഥലത്ത‌് പരിശോധന നടത്തിയ ഫിംഗർ പ്രിന്‍റ് വിദഗ‌്ധ ബി. പ്രിയ വ്യക്തമാക്കിയിരുന്നു. അതേസമയം, ഫോറൻസിക‌് ജോയൻറ് ഡയറക്ടർ എസ‌്.പി. സുനിൽ, അസിസ‌്റ്റൻഡ‌് ഡയറക്ടർ ദിവ്യപ്രഭ എന്നിവരുടെ നേതൃത്വത്തിൽ വിദഗ‌്ധരെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ‌്ക്വാഡും പരിശോധന നടത്തി.

ആശ്രമത്തിലെ സി.സി.ടി.വികൾ ഇടിവെട്ടി നശിച്ചതിനാൽ നന്നാക്കാൻ നൽകിയിരിക്കുകയായിരുന്നു. കൂടുതൽ പുതിയ സി.സി ടി.വികൾ വെക്കാൻ ആലോചന നടക്കുന്നതിനിടെയാണ‌് അക്രമം നടന്നത്. പ്രളയത്തിൽ മരം വീണ‌് ഗേറ്റ‌് തകർന്നിരുന്നു. ആശ്രമത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവ പൂർത്തിയായ ശേഷം ഗേറ്റ‌് പുനർനിർമിക്കാമെന്ന തീരുമാനത്തിലായിരുന്നു. ഗേറ്റ‌് ഇല്ലാത്തതിനാൽ അക്രമികൾക്ക‌് നടന്ന‌് മുറ്റത്തെത്താൻ കൂടുതൽ എളുപ്പമായി.


സ്വാമിക്ക് രണ്ടെണ്ണം കിട്ടണമെന്ന് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ

സ്വാമി സന്ദീപാനന്ദഗിരിക്ക് രണ്ടെണ്ണം കിട്ടണമെന്നാണ് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയകളിൽ അന്ന് പ്രചാരണം നടന്നത്. ആശ്രമം ആക്രമികള്‍ തീയിട്ട് നശിപ്പിച്ചത് സംഘ്പരിവാറുകാരാണെന്ന് സ്വാമി ആരോപിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ആക്രമണം ശക്തമാക്കിയത്.

'കാവി വേഷം ഉടുത്ത് ജനങ്ങളെ പറ്റിച്ച് സമൂഹത്തിന് ഒരു പ്രയോജനവുമില്ലാതെ വിഷയം മാത്രം നോക്കി നടക്കുന്ന എല്ലാ സ്വാമിമാർക്കും ഇതൊരു പാഠമാകട്ടെ. സന്ദീപാനന്ദഗിരിക്ക് ഇഷ്ടം പോലെ കിട്ടീട്ടുള്ളതാ. പക്ഷേ, ഉളിപ്പില്ലാത്തോനാ. അപാരം തൊലിക്കട്ടി ഉള്ളതുകൊണ്ട് പണിയെടുക്കാതെ ആളുകളെ പറ്റിച്ചു തിന്നുന്നു.', 'സന്ദീപേ ഡാ, നീ കാവി ഊരി വെച്ചിട്ട് എന്തുവേണമെങ്കിലും പറഞ്ഞോ. ഒരു കുഴപ്പവുമില്ല ആർക്കും. കാവി ധരിച്ചിട്ട് ഹിന്ദുവിനെ ചൊറിയാൻ വന്നാൽ പിന്നെ ഹിന്ദു കേറിമാന്തും. അപ്പോൾപിന്നെ വെറുതെ മോങ്ങിക്കൊണ്ടുവരരുത്. അതുകൊണ്ട് വിപ്ലവ ചാമി കാവി ഉപേക്ഷിച്ച് എന്തുവേണമെങ്കിലും പറഞ്ഞോ.' ഇത്തരത്തിലുള്ള വാചകങ്ങളാണ് സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളിലൂടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

സ്വാമി അഗ്നിവേശിനെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചത് 2018 ജൂലൈ മാസത്തിലാണ്. അഗ്നിവേശിനെ മര്‍ദിച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് കേരളത്തിലെ സംഘ്പരിവാര്‍ അനുകൂലികളാണ് സന്ദീപാനന്ദഗിരിക്കും രണ്ടെണ്ണം കിട്ടണമെന്നും ആക്രമിക്കണമെന്നും ആഹ്വാനം ചെയ്തത്.


തലേന്നും സ്വാമി സംസാരിച്ചത് സംഘ്പരിവാറിനെതിരെ

ആശ്രമത്തിൽ ആക്രമണം നടന്നതിന്‍റെ തലേന്ന്, പ്രസ് ക്ലബിലെ പുസ്തക പ്രകാശന ചടങ്ങിലും സ്വാമി സന്ദീപാനന്ദഗിരി സംസാരിച്ചത് സംഘ്പരിവാറിനെതിരെ. കൃഷ്ണനെ സംഘ്പരിവാർ ഉപയോഗിക്കുന്നതിരെയായിരുന്നു വിമർശനം. പ്രഭാവർമയുടെ 'ശ്യാമ മാധവ'ത്തെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം എ.കെ. സാനുവിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. അതിനുശേഷം ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് രാത്രി 8.30നാണ് ആശ്രമത്തിൽ മടങ്ങിയെത്തിയത്. ഈ സമയം, അന്തേവാസി ക്ലാര മാത്രമാണുണ്ടായിരുന്നത്. രാത്രി മോഹനൻ എന്ന സെക്യൂരിറ്റിക്കാരനെ കാവലിന് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച ടാങ്കിൽ വെള്ളം നിറക്കാത്തതിന് സ്വാമി ശകാരിച്ചതിനെതുടർന്ന് വെള്ളിയാഴ്ച മുതൽ ജോലിക്കെത്തില്ലെന്ന് ഇയാൾ അറിയിച്ചിരുന്നു.

ആശ്രമത്തിന് സമീപം ഔട്ട്ഹൗസിൽ രാജമ്മ എന്ന അന്തേവാസിയും സി.എക്ക് പഠിക്കുന്ന അനുഷയുമാണ് താമസം. പുലർച്ചെ 2.30ന് തീയും പുകയും കണ്ട അയൽക്കാരിലൊരാളായ ബീന അനുഷയെ ഫോണിൽ വിവരമറിയിച്ചു. അനുഷ സ്വാമിയെ വിളിച്ചുണർത്തി. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസും അഗ്നിശമനസേനയും തീ കെടുത്തി. രണ്ട് കാർ പൂർണമായും സ്കൂട്ടർ ഭാഗികമായും കത്തിനശിച്ചു. ആശ്രമം വക സ്കൂളിന്‍റെ ബസ് ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടർന്നിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami Sandeepananda Girirssashram attack
News Summary - swami Sandeepananda Giri's ashram attack case diary
Next Story