യുക്തിവാദി രവിചന്ദ്രനെ പിന്തുണച്ച് സംഘ്പരിവാർ അനുകൂല സ്വാമി ചിദാനന്ദപുരി; ‘രവിചന്ദ്രൻ സമാജത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിന്തകൻ, അങ്ങേയറ്റം ബഹുമാനിക്കുന്നു’
text_fieldsകോഴിക്കോട്: യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ സമാജത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിന്തകനെന്ന് സംഘ്പരിവാർ അനുകൂല സന്യാസി സ്വാമി ചിദാനന്ദപുരി. അദ്വൈതാശ്രമം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വർത്തമാനകാലത്ത് സമാജത്തിന്റെ ഉത്കർഷത്തിന് ഉതകുന്ന രീതിയിൽ യുക്തിഭദ്രമായ ഒട്ടേറെ ചിന്തകൾ പങ്കുവെക്കുന്ന വ്യക്തിയാണ് രവിചന്ദ്രനെന്നും, ആ വിഷയത്തിൽ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും ചിദാനന്ദപുരി പറഞ്ഞു.
ഏതൊക്കെ ദുരാചാരങ്ങളെയാണോ അദ്ദേഹം എതിർക്കുന്നത്, അവയെ തങ്ങളും എതിർക്കുന്നുണ്ടെന്നും എന്നാൽ സനാതന ധർമ്മശാസ്ത്രങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് പ്രാമാണികമായ അവബോധമുണ്ടോ എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്നും സ്വാമി കൂട്ടിച്ചേർത്തു. ഭഗവദ്ഗീത ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭഗവദ്ഗീതയിൽ ഒരിടത്തുപോലും ജാതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളില്ലെന്നും ജാതി, കുലം തുടങ്ങിയ പദങ്ങൾ ഭഗവാന്റെ ഉപദേശങ്ങളിൽ എവിടെയും കാണാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഗീതോപദേശത്തിന് മുൻപ് വിഷാദാവസ്ഥയിലായിരുന്ന അർജുനനാണ് ജാതിയെക്കുറിച്ചും കുലധർമ്മം നശിക്കുന്നതിനെക്കുറിച്ചും വ്യാകുലപ്പെട്ടതെന്നും, എന്നാൽ അർജുനന്റെ ഈ വാദങ്ങളെ ഭഗവാൻ നിശിതമായി വിമർശിക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തതെന്നും സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി. നേരത്തെ യുക്തിവാദികളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നടത്തിയ പ്രസംഗവും വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

