കണ്ണൂർ: പോരാട്ടങ്ങളുടെ ഓർമകൾ ബാക്കിയാക്കി സ്വാമി അഗ്നിവേശ് വിട പറയുേമ്പാൾ മുസ്ലിം ലീഗ് നേതാവ് വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ മനസ്സുനിറയെ കണ്ണൂർ കലക്ടറേറ്റ് മൈതാനത്തെ അത്യപൂർവ്വ നിമിഷമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ മഹാറാലി നടക്കുകയാണ്. മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയാണ് സ്വാമി അഗ്നിവേശ്.
പ്രസംഗം ഒന്നുനിർത്തിയ സ്വാമി വേദിയിൽ മുൻനിരയിലിരിക്കുകയായിരുന്ന ചടങ്ങിെൻറ അധ്യക്ഷൻ മൗലവിയെ അടുത്തേക്ക് വിളിച്ചു. തെൻറ കാഷായ തലപ്പാവ് അഴിച്ചു മൗലവിയുടെ തലയിൽ ചാർത്തി. മൗലവിയുടെ വെള്ളത്തൊപ്പി സ്വയം ധരിക്കുകയും ചെയ്തു. തൊപ്പിയിട്ട സ്വാമി തലപ്പാവണിഞ്ഞ മൗലവിയെ ചേർത്തുപിടിച്ചപ്പോൾ ആദ്യം അമ്പരന്നു. പൗരത്വ പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തോടുള്ള സ്വാമിയുടെ സർഗാത്മക പ്രതികരണമായിരുന്നു അത്.
മൗലവിയുടെ തൊപ്പി എനിക്കും എെൻറ തലപ്പാവ് മൗലവിക്കും വെക്കാം. അതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ആരും ഒന്നും മാറുന്നില്ല. നാം എല്ലാം മനുഷ്യരാണ്. ഏതെങ്കിലും വേഷത്തിന് മഹത്വമില്ല. അതുപോലെ തന്നെ ഏതെങ്കിലും വേഷം അപകട സൂചനയുമാകുന്നില്ല. - സ്വാമിയുടെ വാക്കുകൾക്ക് പിന്നാലെ കലക്ടറേറ്റ് മൈതാനിയിലെ പുരുഷാരം കരഘോഷത്തിൽ മുടങ്ങി.
പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിലെ അമുല്യ നിമിഷങ്ങളായിരുന്നു അതെന്ന് മൗലവി 'മാധ്യമ'ത്തോട് പറഞ്ഞു. കേട്ടും വായിച്ചും ഒരുപാട് അറിഞ്ഞ മഹാമനുഷ്യനെ ആദ്യമായി നേരിൽ കണ്ടത് അന്നാണ്. വേദിയിൽ കുറച്ചുസമയം മാത്രമാണ് ഒന്നിച്ച് ചെലവഴിച്ചത്. പ്രസംഗം കഴിഞ്ഞയുടൻ സ്വാമി മടങ്ങി. കൂടുതൽ സംസാരിക്കാനോ അടുത്ത് പരിചയപ്പെടാനോ കഴിഞ്ഞില്ല. ഫാസിസം പിടിമുറക്കിയ കാലത്ത് അഗ്നിവേശിെൻറ വിയോഗം മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും മൗലവി തുടർന്നു.