ആറ്റിങ്ങലിൽ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ രണ്ട് നഗരസഭ ജീവനക്കാർക്ക് സസ്പെൻഷൻ. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആഗസ്റ്റ് 10നായിരുന്നു സംഭവം. അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ പേരിലായിരുന്നു മത്സ്യക്കുട്ട വലിച്ചെറിഞ്ഞത്. ഇവർ രണ്ടുപേരും സംയമനപരമായി ഇടപെടുന്നതിൽ വീഴ്ച വരുത്തിയെന്ന് നഗരസഭ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവർക്കും നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി.
കച്ചവടക്കാരെ നീക്കം ചെയ്യാൻ മാത്രമേ നിർദേശിച്ചിരുന്നുള്ളൂവെന്നും മത്സ്യം വലിച്ചെറിയാൻ നിർദേശിച്ചിട്ടില്ലെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു.
മത്സ്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് വിൽപ്പനക്കാരിയായ വയോധിക റോഡിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.