‘ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുക’; വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വർഗീയ സ്വഭാവം നൽകാൻ ഇടത് സർക്കാർ ശ്രമിച്ചോട്ടെ എന്നും ജനങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങൾ ഇന്ത്യയുടെ ഏത് മാപ്പിനെയാണ് അംഗീകരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ചോദിച്ചു. 71ന് മുമ്പുള്ളതാണോ? 47ന് മുമ്പുള്ളതാണോ?. നിങ്ങൾ ഭാരതീയരല്ലേ... ദേശസ്നേഹം തുളുമ്പുന്നവരല്ലേ... മറുപടി പറയൂവെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ശശി തരൂർ ബി.ജെ.പിയിൽ പോകുന്നുവെന്ന വാർത്തയെ കുറിച്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. പാർട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയിൽ വരണോ എന്ന് തരൂർ തീരുമാനിക്കണം. ദേശീയതയോടൊപ്പം നിൽകണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും പെൻഷൻ നൽകുന്നതിലും യോജിപ്പില്ലെന്നും എതിർപ്പാണുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പെൻഷൻ പ്രഖ്യാപിക്കുന്നതിൽ വീമ്പിളക്കി നടക്കുകയാണ്, എന്നാൽ പെൻഷൻ കിട്ടുന്നില്ല. രണ്ട് വർഷത്തേക്ക് നിയമിക്കുന്നവർക്ക് ഒരുപാട് ആനുകൂല്യങ്ങളും വലിയ ശമ്പളവും നൽകുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത്. തുടർന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ, പരിസ്ഥിതിദിന പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വിവാദമായതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഔദ്യോഗിക പരിപാടികളിൽ ചിത്രമുണ്ടാകില്ലെന്ന രീതിയിൽ രാജ്ഭവനിൽ നിന്ന് പ്രതികരണമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വീണ്ടും വെച്ചത്.
പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവർണർക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ കടുത്ത വിമർശനവും നടത്തി.
പിന്നാലെ, മന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ വാർത്തക്കുറിപ്പുമിറക്കി. എന്നാൽ, ഗവർണർ ഭരണഘടന ലംഘിച്ചെന്നും അധികാരം മറന്ന് പ്രവർത്തിച്ചെന്നും മന്ത്രി തിരിച്ചടിച്ചു. ഭാരതാംബയെ മാറ്റിനിർത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് പ്രസംഗത്തിൽ ഗവർണറും വ്യക്തമാക്കി.
അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി, ഭാരതാംബ ചിത്രം വെച്ചതിനെ പരസ്യമായി വിമർശിച്ചത്. മഹാത്മ ഗാന്ധിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം വെച്ചാൽ പോലും അതിൽ അന്തസ്സുണ്ട്. ഇത് രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ ഗവർണറെക്കാൾ കടുത്ത രാഷ്ട്രീയ നിലപാടെടുത്ത് ധിക്കാരത്തോടെയാണ് പുതിയ ഗവർണർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പദവിയിൽ തുടരാൻ അർഹനല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

