വിൽപന തടഞ്ഞ ശബരിമല അരവണ പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്
text_fieldsന്യൂഡല്‍ഹി: പരിധിക്കപ്പുറം കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ചതുമൂലം കേരള ഹൈകോടതി വിൽപന തടഞ്ഞ ശബരിമലയിലെ അരവണപ്പായസത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി നിഷ്‍കർഷിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചായിരിക്കണം പരിശോധനയെന്നും ഉത്തരവിൽ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹരജിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിൽപന തടഞ്ഞ അരവണ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കാനും നിർദേശിച്ച ബെഞ്ച്, പരിശോധന റിപ്പോര്‍ട്ട് ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറാനും നിർദേശിച്ചു.
ഏലക്കയില്‍ അനുവദിച്ച പരിധിക്കപ്പുറം കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറുലക്ഷത്തിലധികം ടിന്‍ അരവണയുടെ വിൽപന കേരള ഹൈകോടതി തടഞ്ഞിരുന്നു. ഈ അരവണ പരിശോധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

