പ്രളയാനന്തരം, സപ്ലൈകോ ഒൗട്ട്ലെറ്റുകളിൽ കച്ചവടം കമ്മി
text_fieldsതൃശൂർ: പ്രളയാനന്തരം സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒൗട്ട്ലെറ്റുകളിൽ കച്ചവടം തീരെ ഇല്ല. കഴിഞ്ഞ നാല് വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഒൗട്ട്െലറ്റുകളിൽ പ്രളയത്തിന് ശേഷം ഉപഭോക്താക്കൾ എത്തുന്നില്ല. നേരത്തെ ഉണ്ടായിരുന്ന കച്ചവടത്തിെൻറ 50 ശതമാനം പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രതിമാസം 10 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന മാവേലിസ്റ്റോറുകളിൽ സെപ്റ്റംബറിൽ ഇതുവരെ മൂന്നര ലക്ഷത്തിന് അടുത്താണ് കച്ചവടം നടന്നത്. താൽക്കാലിക ജീവനക്കാരാൽ പ്രവർത്തിപ്പിക്കുന്ന ഒൗട്ട്ലെറ്റുകളിൽ ഇവർക്ക് വേതനം നൽകാൻ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് മാനേജർമാർ.
പ്രളയത്തിന് ശേഷം ആഗസ്റ്റ് 25ന് ശേഷമാണ് ജനം ഒട്ട്ലെറ്റുകളിലേക്ക് വിരളമായെങ്കിലും തിരിഞ്ഞുനോക്കിയത്. ശേഷമുള്ള ആഴ്ചയിൽ 20 ശതമാനത്തിെൻറ പോലും കച്ചവടം ഉണ്ടായില്ല. സെപ്റ്റംബർ ആദ്യവാരത്തിൽ സമാനമായ കച്ചവടത്തിൽ മുന്നേറി. രണ്ടാം ആഴ്ചയിൽ 30 ശതമാനമായി ഉയർന്നു. മൂന്നാമത്തെ ആഴ്ചയുടെ അവസാനത്തോെടയാണ് 50 ശതമാനത്തിലേക്ക് കച്ചവടം എത്തിയത്.
ജനം സാധാരണ ജീവിതത്തിലേക്ക് എത്താത്തതാണ് ഒഴുക്ക് ഇല്ലാതാവാൻ പ്രധാന കാരണം. സാധാരണക്കാരാണ് പ്രധാനമായും ഇൗ ഒൗട്ട്ലെറ്റുകളെ ആശ്രയിക്കുന്നത്. ജോലിയും മറ്റും സാധാരണ നിലയിലേക്ക് എത്താത്തത് ഇവരുടെ വാങ്ങൽശേഷിയെ സാരമായി ബാധിച്ചുവെന്നാണ് ജീവനക്കാരുടെ വാദം. സർക്കാർ വാഗ്ദാനം നൽകിയ 10,000 രൂപ ഇനിയും കിട്ടാത്തതും പ്രളയബാധിതെര വലച്ചിട്ടുണ്ട്. മാത്രമല്ല സർക്കാറും സന്നദ്ധസംഘടനകളും നൽകിയ പ്രളയ സഹായ കിറ്റുകളാൽ സമ്പന്നരാണ് പലരും. രണ്ട്- മൂന്നുമാസം സുഭിക്ഷമായി കഴിയാനാവുന്ന സാധനങ്ങൾ ഇതിലൂടെ ശേഖരിച്ചവർ നിരവധിയാണ്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഒാണത്തിന് ശേഷം കാലിയാവുന്ന സാഹചര്യമല്ല നിലവിൽ ഒൗട്ട്ലെറ്റുകളിലുള്ളത്. അരി അടക്കം മുഴുവൻ സബ്സിഡി സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഒാണക്കച്ചവടം പ്രളയത്തിൽ മുങ്ങിയതിനാൽ കാര്യമായി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒാണത്തിനായി കൊണ്ടുവന്ന സ്റ്റോക്ക് ഒൗട്ട്ലെറ്റുകളിൽ കെട്ടിക്കിടക്കുകയാണ്. സബ്സിഡി സാധനങ്ങൾക്കൊപ്പം നോൺ സബ്സിഡി സാധനങ്ങളുടെ വിൽപന കൂടി നടക്കുന്നതിനാൽ ലാഭകരമായിരുന്നു ഒൗട്ട്ലെറ്റുകളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ദിവസവേതനക്കാർക്ക് വേതനം നൽകിയതിന് പിന്നാലെയും ലക്ഷങ്ങൾ കോർപറേഷന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.