നമുക്കുമാത്രം പ്രേത്യക കവചകുണ്ഡലങ്ങളില്ല; ഇനി ആശങ്ക എപ്പോൾ സമൂഹവ്യാപനം എന്നുമാത്രം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്നും എപ്പോൾ സമൂഹവ്യാപനത്തിലേക്ക് നീങ്ങുമെന്നതിൽ മാത്രമേ ഇനി ആശങ്കപ്പെടേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൂപ്പർ സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന് തൊട്ടുമുമ്പുള്ള ഘട്ടമാണ്. സമൂഹവ്യാപനത്തിലേക്ക് േപാകാതെ നാടിനെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദിവസവും നാന്നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. സമ്പർക്കപ്പകർച്ചയും കൂടുന്നു.
കുറച്ചുപേരെങ്കിലും ഉറവിടമറിയാത്ത വൈറസ് ബാധിതരായുണ്ട്. നമുക്കുമാത്രമായി പ്രത്യേക കവചകുണ്ഡലങ്ങളൊന്നുമില്ല. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ കണക്കുകളും സമാഹരിച്ചിട്ടുണ്ട്.
രോഗബാധിതരിൽ നല്ലൊരു ശതമാനവും ലക്ഷണങ്ങളൊന്നും കാണിക്കാത്തവരാണ്. ലക്ഷണങ്ങളില്ലാതെ പോസിറ്റിവ് ആകുന്നുവെന്നത് പരിശോധനയുടെ ബലഹീനതയല്ല. മറിച്ച് ചെറിയ അണുബാധപോലും കണ്ടെത്താൻ മാത്രം പരിശോധന കാര്യക്ഷമമാണ് എന്നതാണ് തെളിയിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവരിൽനിന്ന് രോഗം മൂർച്ഛിക്കാൻ ഇടയുള്ള മുതിർന്നവരിലേക്ക് വൈറസ് പടർന്നാൽ രോഗം നിയന്ത്രിക്കുക ബുദ്ധിമുട്ടാകും. കഴിയാവുന്നത്രപേരെ പരിശോധനക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. മാസ്ക് ധരിക്കാത്ത 5274 പേർക്കെതിരെയും ക്വാറൻറീൻ ലംഘിച്ചതിന് 14 പേർക്കെതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
ജനപ്രതിനിധികൾ ജനങ്ങളെ മറന്ന് കളിക്കരുത്
തിരുവനവന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന ജനപ്രതിനിധികൾ ജനങ്ങളെ മറന്ന് കളിക്കരുതെന്ന് മുഖ്യമന്ത്രി. മഹാമാരിയെ നേരിടുന്ന കാലത്ത് ജനപ്രതിനിധികൾ ജനങ്ങളെ ആപത്തിലേക്ക് തള്ളിവിടുന്ന നടപടി സ്വീകരിക്കാൻ പാടുേണ്ടാ എന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദിച്ചു. ‘ഞങ്ങൾ ലംഘിക്കും, ഞങ്ങൾക്കിത് ബാധകമല്ല, വരുന്നത് വരെട്ട’ എന്ന് ചിലർ പറയുന്നത് കേട്ടു. എന്ത് വരെട്ടയെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. മനുഷ്യസ്നേഹപരമായ ചിന്തയല്ലേ ഇൗ ഘട്ടത്തിൽ വേണ്ടത്. സമരങ്ങൾക്ക് സർക്കാർ എതിരല്ല. പക്ഷേ, നാടിെൻറ അവസ്ഥ പരിഗണിച്ചുള്ളതാകണം. ദൗർഭാഗ്യവശാൽ നാളെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യം വന്നേക്കാം. അതിലേക്ക് നീങ്ങാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സൂനാമിയും പ്രളയവും വന്നപ്പോഴെല്ലാം ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഒന്നിച്ചുനിന്ന് നേരിട്ടു. ഒന്നിച്ചുനിന്നാൽ ഇൗ മഹാമാരിയെയും നേരിടാനാകും’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.