സണ്ണി എം കപിക്കാടിനെതിരായ വിദ്വേഷ പ്രചാരണവും ഭീഷണിയും: അക്രമികൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം
text_fieldsസണ്ണി എം കപിക്കാട്
തിരുവനന്തപുരം: ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാടിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന കൊലവിളികൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മലയാള സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥിനി അനഘ ശശി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് സംഘപരിവാർ പ്രൊഫൈലുകൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് സ്വീകരിച്ച നിലപാടുകൾ ആവർത്തിക്കുകയും വിശ്വാസ സങ്കൽപ്പങ്ങളെ യുക്തിസഹമായി വിമർശിക്കുകയുമാണ് സണ്ണി കപിക്കാട് ചെയ്തത്. എന്നാൽ ഇതിനെ മതനിന്ദയായി വ്യാഖ്യാനിച്ച് അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീവിരുദ്ധവും അങ്ങേയറ്റം അപകീർത്തികരവുമായ തെറിവിളികളും വധഭീഷണികളും മുഴക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വതന്ത്ര ചിന്തയ്ക്കും ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണിതെന്നും വിവിധ ദലിത്-ബഹുജൻ സംഘടനകൾ ആരോപിക്കുന്നു.
ഡോ. ബി ആർ അംബേദ്കർ, പെരിയാർ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നവോത്ഥാന നായകരുടെ ആശയങ്ങളെയും സാമൂഹിക വിമർശനങ്ങളെയും പിന്തുടരുന്ന ചിന്തകരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. സണ്ണി കപിക്കാടിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്നവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

