മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ‘യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും’
text_fieldsകെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറിലധികം സീറ്റുകൾ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നു പറഞ്ഞ അദ്ദേഹം, ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ഭരണവിരുദ്ധ വികാരം സർക്കാരിനെ തൂത്തെറിയുമെന്നും ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. "മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുകയെന്ന് എ.കെ. ആന്റണി രണ്ടുതവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ മത്സരരംഗത്തുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല. ജയിച്ചുവരുന്നവരിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മത്സരിക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സി.പി.എമ്മിലെ ഏകാധിപത്യ ശൈലിക്കെതിരെ നേതാക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ‘ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ ഒറ്റപ്പെട്ടു. തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനും ഒറ്റപ്പാലത്തെ പി.കെ. ശശിയും സി.പി.എമ്മിനുള്ളിലെ പ്രതിഷേധത്തിന്റെ പ്രതീകങ്ങളാണ്. പാർട്ടി പിരിച്ച കണക്ക് ചോദിച്ച വി. കുഞ്ഞിക്കൃഷ്ണനോട് 'കടക്ക് പുറത്ത്' എന്നാണ് പറഞ്ഞത്. ഈ അമർഷമെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’ -സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് സർക്കാർ ഉയർത്തുന്ന വികസന മുദ്രാവാക്യങ്ങൾ പൊള്ളയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ 80 ശതമാനം പണിയും പൂർത്തിയാക്കിയത് യു.ഡി.എഫ് സർക്കാരായിരുന്നു. ആ നേട്ടങ്ങൾ സ്വന്തം പേരിൽ മാറ്റാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
മലയോര മേഖലയിലെ കർഷക പ്രശ്നങ്ങളിൽ സർക്കാർ പരാജയപ്പെട്ടതോടെ ക്രൈസ്തവ വിഭാഗങ്ങൾ യു.ഡി.എഫിനോട് അടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് വ്യക്തമായതാണ്. കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് വരേണ്ടതായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വൈകിയതു കാരണമാണ് സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ജാഥ നടക്കുകയായിരുന്നതിനാലാണ് ഘടകകക്ഷികളുമായുള്ള ചർച്ച വൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

