വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം -സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഹൈകോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്‍പറേഷന്‍ സെക്രട്ടറിയോടും തെരഞ്ഞെടുപ്പ് കമീഷനോടും വൈഷ്ണക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന് താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.
വൈഷ്ണക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണക്ക് സ്ഥാനാർഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

