ബി.ജെ.പി ഇന്ന് ദേശീയപാതയിൽ വാഹനങ്ങൾ തടയും
text_fieldsതിരുവനന്തപുരം: സന്നിധാനത്തേക്ക് പോവുകയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, തൃശൂർ ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധദിനം ആചരിക്കും. പാർട്ടി പ്രവർത്തകർ ഭക്തർക്കൊപ്പം ദേശീയപാത ഉപരോധിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.
അതേസമയം, ശബരിമല ദർശനത്തിനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവർത്തകരുമായി ബലപ്രയോഗം നടന്നു, അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി എട്ടരയോടെയാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.
സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. ശബരിമലയിൽ എത്തുന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ മുതൽ പൊതുനിരത്തിലിറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.