കേരളം ചർച്ച ചെയ്ത സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന് ഇന്ന് തുടക്കം
text_fieldsമുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്യുന്നു
കൊച്ചി: ജെയിൻ സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ -2025’ന് ശനിയാഴ്ച തുടക്കമാകും. കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ വൈകീട്ട് ഏഴിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ജെയിൻ സർവകലാശാലയുടെ ചാൻസലർ ചെൻരാജ് റോയ്ചന്ദ്, പ്രോ-വൈസ് ചാൻസലർ ജെ. ലത, ന്യൂ ഇനീഷ്യേറ്റിവ് ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന് രൂപകൽപന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യും. ഫെബ്രുവരി ഒന്നുവരെ നടക്കുന്ന ഉച്ചകോടിയിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം പങ്കെടുക്കും.
റോബോട്ടിക് എക്സ്പോ മേളയുടെ പ്രത്യേകതയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി, എന്നിവയിലെ പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉണ്ടാകും. ഗവർണർമാർ, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. 26 മുതൽ ഭാവി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭൂമി, സർഗാത്മകത, സംരംഭകത്വവും നവീനതയും, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ച നടക്കും. ഡോ. ശശി തരൂർ, എൻ.എസ്.കെ ഉമേഷ്, ടോം ജോസ്, ടി.പി. ശ്രീനിവാസൻ, ക്രിസ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

