എസ്.ഐ ജീവനൊടുക്കിയ സംഭവം; സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് കുറിപ്പ്
text_fieldsകട്ടപ്പന: തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാർ ജീവനൊടുക്കിയത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് കുറിപ്പ്. എസ്.ഐ, വാഴവര ചെള്ളേടത്ത് സി.കെ. അനിൽകുമാറിനെ (44) കഴിഞ്ഞ ദിവസം നിർമല സിറ്റി കവുന്തിക്കടുത്ത തറവാട് വീടിന് സമീപത്തെ കാട്ടിൽ പാറപ്പുറത്ത് വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ബാഗിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് സഹപ്രവർത്തകരുടെ മാനസിക സമ്മർദവും അമിതജോലിഭാരവും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നത്.
ആറുപേജ് വരുന്ന ആത്മഹത്യാക്കുറിപ്പിൽ അക്കാദമിയിലെ എ.എസ്.ഐ രാധാകൃഷ്ണൻ, സഹപ്രവർത്തകരായ സുരേഷ്, നാസർ, അനിൽ എന്നിവരുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. കടുത്ത മാനസിക സമ്മർദം മൂലം ജോലിയിൽ തുടരാൻ കഴിയില്ല. തുടർന്നാലും വ്യാജ പരാതികളും ഊമകത്തുകളും എഴുതി മാനസികമായി പീഡിപ്പിക്കും.
തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച എ.എസ്.ഐയുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്നും ആത്മഹത്യാകുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. സഹായത്തിന് ഒരു സ്റ്റാഫിനെ നൽകിയിരുന്നെങ്കിൽ ഈ കടുംകൈ ചെയ്യേണ്ടി വരുമായിരുന്നില്ലെന്നും കുറിപ്പിലുണ്ട്.
കാൻറീനടക്കം രണ്ടു സ്ഥാപനങ്ങളുടെ ചുമതലയുണ്ടായിരുന്ന അനിൽകുമാറിന് അവധിയാവശ്യപ്പെട്ടാലും നൽകിയിരുന്നില്ലെന്ന് സഹോദരൻ സുരേഷ് കുമാർ പറഞ്ഞു. ഒന്നര വർഷം മുമ്പ് സി.ഐയായി പ്രമോഷൻ ലഭിക്കേണ്ടതായിരുന്നു. പ്രമോഷൻ ഉടൻ ലഭിക്കുമെന്ന് അനിൽകുമാർ അന്ന് വീട്ടിൽവന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.