മരിച്ചിട്ടും വിടാതെ രാഷ്ട്രീയ കുടിപ്പക; സുഗതെൻറ കുടുംബം വർക് ഷോപ്പ് പൂട്ടുന്നു
text_fieldsകൊല്ലം: ഭരണ പാർട്ടിയുടെ എതിർപ്പിൽ ഉപജീവനം മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ പ്രവാസിയുടെ മക്കളെയും വേട്ടയാടുന്നതായി പരാതി.
സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കളാണ് പ്രതികാരത്തിന് ഇരയാകുന്നത്.
മുഖ്യമന്ത്രി നൽകിയ ഉറപ്പിലാണ് അച്ഛെൻറ സ്വപ്നമായ വര്‍ക്ക് ഷോപ്പ് ഇവർ തുടങ്ങിയത്. എന്നാൽ, സി.പി.ഐ ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് ഇതുവരെ ലൈസൻസ് പോലും അനുവദിച്ചില്ല. ജി.എസ്.ടി രേഖകളും ജീവനക്കാരുടെ പി.എഫ്, ഇൻഷുറൻസ് തുടങ്ങിയവയും ലൈസൻസില്ലാത്തതിനാൽ അവതാളത്തിലായിരുന്നു. ഇതേതുടർന്ന് വർക്ഷോപ്പ് പ്രവർത്തനം നിർത്താനാണ് തീരുമാനമെന്ന് കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വി എം കുര്യെൻറ പേരിലുള്ള 14.5 സെന്‍റ് ഭൂമി മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് സുഗതൻ വർക് ഷോപ്പ് നിർമാണം തുടങ്ങിയത്. എന്നാല്‍, പാർട്ടികളുടെ എതിർപ്പ് രൂക്ഷമായതോടെ 2018 ഫെബ്രുവരി 23ന് സുഗതൻ ആത്മഹത്യ ചെയ്തു. ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക് ഷോപ്പിൽ തന്നെയായിയിരുന്നു ജീവനൊടുക്കിയത്.
സംഭവം വിവാദമായതോടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. അദ്ദേഹം നൽകിയ ഉറപ്പിലാണ് ഉപകരണങ്ങൾക്കും മറ്റുമായി 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മക്കളായ സുജിത്, സുനിൽ എന്നിവർ വർക് ഷോപ്പ് പ്രവർത്തനം തുടങ്ങിയത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ എന്ന സംഘടനയുടെ സഹായത്തോടെയായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ ദിവസം നൽകിയ അറിയിപ്പ് പ്രകാരം 20380 രൂപ നികുതി ഇനത്തിൽ നല്‍കി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് പഞ്ചായത്തിന്‍റെ അന്ത്യശാസനമെന്ന് ഇവർ പറഞ്ഞു.
ലൈസൻസില്ലാത്ത സ്ഥാപനത്തിന് എങ്ങിനെയാണ് നികുതി ചുമത്തുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും സുഗതെൻറ മകൻ പറഞ്ഞു. വര്‍ക്ക് ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കണ്ടുകെട്ടി കൊണ്ടുപോകുമെന്നാണ് പഞ്ചായത്തിെൻറ അറിയിപ്പ്. വര്‍ക് ഷോപ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സ്ഥലമുടമയുടെ മകനും പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്നങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ പ്രവര്‍ത്തനം നിര്‍ത്താനാണ് സുഗതന്‍റെ കുടുംബത്തിന്‍റെ തീരുമാനം.
എന്നാൽ, വര്‍ക് ഷോപ്പ് പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ് അജിമോഹന്‍ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. യാതൊരു നോട്ടീസും നല്‍കിയിട്ടില്ല. പ്രാദേശിക നീരിക്ഷണ സമിതി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ വര്‍ക് ഷോപ്പ് നില്‍ക്കുന്ന സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കാനാണ് പഞ്ചായത്ത് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തില്‍ ജില്ല കലക്ടറും അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വരെ ഇടപെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ലൈസന്‍സിനായി തീരുമാനം ഉണ്ടായത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.