അതിക്രമങ്ങളിൽ സ്വയം പ്രതിരോധം; കുട്ടികൾക്കായി ‘ഭദ്രം’
text_fieldsകാസർകോട്: കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതിനാൽ സ്വയം പ്രതിരോധിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ ‘ഭദ്രം’ പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിെൻറ സ ഹകരണത്തോടെ സ്കൂൾ കുട്ടികൾക്ക് ബാലനീതി നിയമം, പോക്സോ നിയമം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസുകൾ നൽകും. ഇതോടൊപ്പം എളുപ്പം മനസിലാക്കാൻ കഴിയുന്ന രീതിയിൽ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കി സ്കൂളുകളിൽ വിതരണം ചെയ്യും.
സംസ്ഥാനത്തെ ഒാരോ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇതിനായി റിസോഴ്സ് പാനൽ രൂപവത്കരിക്കുന്നതിനുള്ള നിർദ്ദേശം അതാത് ജില്ലാ ശിശു സംരക്ഷണ ഒാഫീസർമാർക്ക് വനിതാ ശിശു വികസന വകുപ്പ് നൽകിക്കഴിഞ്ഞു. സ്കൂൾ കൗൺസിലർമാർ, ചൈൽഡ്ലൈൻ പ്രവർത്തകർ, കാവൽ പ്രൊജക്ട് കോ.ഒാർഡിനേറ്റർമാർ, ശരണബാല്യം-റസ്ക്യു ഒാഫീസേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി പത്തംഗ റിസോഴ്സ് പാനലാണ് രൂപവത്കരിക്കുക.
റിസോഴ്സ് പാനലിലെ രണ്ടുവീതം അംഗങ്ങൾക്ക് ഒാരോ സ്കൂളിെൻറയും ചുമതല നൽകും. കുട്ടികളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാൻ പ്രാപ്തരായവരായിരിക്കണം റിസോഴ്സ് പാനലിലുള്ള അംഗങ്ങൾ എന്ന് ജില്ലാ ശിശു സംരക്ഷണ ഒാഫീസർ ഉറപ്പുവരുത്തണം. കുട്ടികളുടെ സംരക്ഷണം കുട്ടികളെ കൊണ്ടുതന്നെ ഉറപ്പുവരുത്തുക എന്നതിന് പുറമെ ശാരീരിക-മാനസിക അതിക്രമങ്ങൾ ഉണ്ടായാൽ അത് മൂടിവെക്കാതെ തുറന്നു പറയാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുക എന്നതും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.
സംസ്ഥാനത്ത് ആൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ഗണ്യമായ തോതിൽ വർദ്ധിക്കുന്നതായി വനിതാ ശിശുവികസന വകുപ്പിന് ലഭിച്ച കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പല കേസുകളും കൃത്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതു കൊണ്ടുതന്നെ കുട്ടികൾ പലതവണ ഇരകളാക്കപ്പെടുകയും വിഷാദരോഗത്തിനും മറ്റും അടിമപ്പെടുന്ന സ്ഥിതി വിശേഷമാണുമുള്ളതെന്ന് അധികൃതർ പറയുന്നു. ‘ഭദ്രം’ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല ശിൽപശാല ഫെബ്രവരി 13,14 തീയതികളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.