കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു
text_fieldsവെള്ളക്കെട്ടില്‍ വീണ് മരിച്ച മിലന്‍ കെ. ഷിജു
കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകനും ഞാലിയാകുഴി എം.ജി.എം സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മിലന്‍ കെ. ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്‍റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്ത വെള്ളക്കെട്ടില്‍ വീണായിരുന്നു അപകടം.
സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കുട്ടി വെള്ളക്കെട്ടിൽ താഴ്ന്ന് പോയെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജില്ലയിൽ രണ്ടു പേർ മരിച്ചിട്ടുണ്ട്. ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, ഈരാറ്റുപേട്ട, ളാലം, പുലിയന്നൂർ, മീനച്ചിൽ, പൂവരണി, കൊണ്ടൂർ (മീനച്ചിൽ താലൂക്ക്), കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി വടക്ക്, കോരുത്തോട്, എലിക്കുളം (കാഞ്ഞിരപ്പള്ളി താലൂക്ക്), നെടുംകുന്നം, തോട്ടക്കാട്, വെള്ളാവൂർ, തൃക്കൊടിത്താനം, വാകത്താനം, കുറിച്ചി (ചങ്ങനാശേരി താലൂക്ക്), അയ്മനം, അതിരമ്പുഴ, പുതുപ്പള്ളി, അയർക്കുന്നം, കൂരോപ്പട (കോട്ടയം താലൂക്ക്) എന്നിവയാണ് ഈ വില്ലേജുകൾ.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ, കൊഴുങ്ങ, വാഗമൺ കുരിശുമല ഭാഗം, മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട, പയ്യാനിത്തോട്, തീക്കോയി 30 ഏക്കർ, ചങ്ങനാശേരി താലൂക്കിൽ തോട്ടക്കാട് വില്ലേജ് എന്നിവിടങ്ങളാണ് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശങ്ങൾ.
പൂഞ്ഞാർ തെക്കേക്കര (212.6 എം.എം), കുമരകം (110 എം.എം), വാഗമൺ (314 എം.എം), മേച്ചാൽ (218 എം.എം), പാതാമ്പുഴ (179 എം.എം) എന്നിവയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങൾ.
ജില്ലയിൽ മൂന്നു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. 26 ദുരിതാശ്വാസ ക്യാമ്പുകളിൽ 145 കുടുംബങ്ങളിലായി 567 പേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

