ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് പരിശീലനത്തിന് കർശന വിലക്ക്; നാമജപഘോഷവും നിരോധിച്ചു
text_fieldsതിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ഉൾപ്പെടെ തീവ്രാശയ സംഘടനകളുടെ ആയോധന പരിശീലനങ്ങൾക്കും പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥ ഒത്താശയോടെ പ്രവർത്തനം നിർബാധം തുടരുന്നതായി ദേവസ്വം ബോർഡ് കണ്ടെത്തൽ. ഇതിനെതിരെ വിശ്വാസികൾ രംഗത്തെത്തിയതോടെ നടപടി കടുപ്പിക്കാൻ ബോർഡ് തീരുമാനിച്ചു.
ആയുധ പരിശീലനമടക്കം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സമാധാനപരമായ ക്ഷേത്രപരിസരം തിരികെ കൊണ്ടുവരുന്നതിന് പൊലീസിന്റെയും ജില്ല ഭരണകൂടത്തിന്റെയും സഹായം തേടണമെന്നും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദേവസ്വം കമീഷണർ അറിയിച്ചു.
നേരത്തേ ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ തീവ്രാശയ സംഘടനകളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് രണ്ടുതവണ സർക്കുലർ ഇറക്കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡെപ്യൂട്ടി ദേവസ്വം കമീഷണർമാർ, അസി.ദേവസ്വം കമീഷണർമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാർ, സബ് ഗ്രൂപ് ഓഫിസർമാർക്കായി വീണ്ടും സർക്കുലർ നൽകിയത്.
ദേവസ്വം ഉപദേശകസമിതി അംഗങ്ങൾ അടക്കമുള്ളവർ ക്ഷേത്രപരിസരങ്ങളിലും ക്ഷേത്രങ്ങളിലും 'നാമജപഘോഷ'മെന്ന പേരിൽ നടത്തുന്ന പ്രതിഷേധങ്ങൾ നിരോധിച്ചു. ആർ.എസ്.എസും തീവ്രാശയ പ്രചാരണം നടത്തുന്ന സംഘടനകളുടെ ശാഖകളും കൂട്ടായ്മകളും ക്ഷേത്രപരിസരങ്ങളിൽ ആയുധപരിശീലനകളരി നടത്തുന്നുണ്ടോയെന്ന് ദേവസ്വം വിജിലൻസ് രാത്രിയിലടക്കം മിന്നൽപരിശോധന നടത്തി റിപ്പോർട്ട് നൽകണം. അങ്ങനെ എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ശാന്തിക്കാർ ഉൾപ്പെടെ ക്ഷേത്രജീവനക്കാർ മേലുദ്യോഗസ്ഥരെ അറിയിക്കണം.
ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്സുകൾ, കൊടിതോരണങ്ങൾ, രാഷ്ട്രീയ സമുദായിക സംഘടങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ ഏതെങ്കിലും ക്ഷേത്രത്തിൽ (ക്ഷേത്ര ഉപദേശകസമിതിയുടെ ഓഫിസിൽ ഉൾപ്പെടെ) സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കണം.
ഇത്തരം സംഘടനകൾ തന്നിഷ്ടപ്രകാരം ഏകവർണത്തിലുള്ള കൊടിതോരണങ്ങൾ ഉത്സവവേളകളിലും അല്ലാതെയും ക്ഷേത്രങ്ങളിലോ ക്ഷേത്രപരിസരങ്ങളിലോ കെട്ടാൻ പാടില്ല. ഹൈകോടതി നിർദേശപ്രകാരം ക്ഷേത്രങ്ങൾ അലങ്കരിക്കുന്നതിനും പവിത്രത നിലനിർത്തുന്നതിനുമുള്ള പരമാധികാരം ദേവസ്വം ബോർഡിന് മാത്രമാണെന്നും സർക്കുലർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.