തെരുവുനായ്ക്കളുടെ ദയാവധം; തദ്ദേശ സ്ഥാപനങ്ങൾക്ക് ഏകീകൃത മാനദണ്ഡം പുറപ്പെടുവിച്ചു
text_fieldsമലപ്പുറം: തെരുവ് നായ്ക്കളുടെ ദയാവധവുമായി ബന്ധപ്പെട്ട് നിയമപരവും ഭരണപരവുമായ ഏകീകരണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തന നടപടിക്രമം പ്രഖ്യാപിച്ച് സർക്കാർ. ഭരണപരമായ ആശയക്കുഴപ്പങ്ങളും പൊതുജനങ്ങളുടെ സുരക്ഷ ആശങ്കയും പരിഹരിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
സുപ്രീംകോടതിയുടെ മേയ് 19ലെ വിധിന്യായത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജൂലൈ 23ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അനുബന്ധമായാണ് സർക്കാർ പൊതുനടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. ചികിത്സ നൽകിയിട്ടും ഭേദമാക്കാൻ സാധിക്കാത്തവ, കടുത്ത വേദന അനുഭവിക്കുന്ന മാരക രോഗങ്ങളുള്ളവ, ജീവൻ നിലനിർത്താൻ സാധിക്കാത്ത വിധം മാരകമായി പരിക്കേറ്റവ, രക്ഷപ്പെടാൻ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലാത്തവ, പേവിഷബാധ സ്ഥിരീകരിച്ചതോ അല്ലെങ്കിൽ ലക്ഷണങ്ങൾ ശക്തമായി പ്രകടിപ്പിക്കുന്നതോ ആയവ, പൊതുജനങ്ങളുടെ സുരക്ഷക്ക് കടുത്ത ഭീഷണിയുയർത്തുന്ന വിധം പ്രകോപനമില്ലാതെ ഒരു മനുഷ്യനെയോ ഒന്നിൽ കൂടുതൽ മൃഗങ്ങളെയോ ആക്രമിക്കുന്നവ എന്നീ പ്രത്യേക സാഹചര്യങ്ങളിൽപ്പെടുന്ന തെരുവുനായ്ക്കളെ മാത്രമേ ദയാവധത്തിന് പരിഗണിക്കാവൂ എന്നാണ് നിർദേശം. മാത്രമല്ല, തദ്ദേശ സ്വയംഭരണ തലത്തിൽ എ.ബി.സി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി തെരുവുനായ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപവത്കരിക്കാനും നിർദേശമുണ്ട്.
തെരുവ് നായ് നിയന്ത്രണം, ദയാവധം നടപ്പാക്കൽ, പ്രാദേശിക തലത്തിലുള്ള ഓഡിറ്റിങ് എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഈ സമിതിക്കാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷനായിരിക്കും ഈ സമിതിയുടെ ചെയർപേഴ്സൻ. സമിതിയുടെ കൃത്യമായ രേഖാമൂലമുള്ള ശിപാർശയുടെ അടിസ്ഥാനത്തിൽ മാനുഷിക രീതിയിൽ മാത്രമേ ദയാവധം നടപ്പാക്കാവൂ. ദയാവധത്തിനായി സോഡിയം പെന്റോബാർബിറ്റൽ, തയോപെന്റാൽ സോഡിയം എന്നിവ മാത്രമേ ഞരമ്പ് വഴി കുത്തിവെക്കാൻ പാടുള്ളൂവെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
അക്രമാസക്തരായ തെരുവ് നായ്ക്കളെ അവശ്യമരുന്നുകൾ നൽകി ശാന്തമാക്കി മാത്രമേ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ. ഒരു കാരണവശാലും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ കാഴ്‌ചയിലോ ദയാവധം നടത്താൻ പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

