Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുപടിക്കൽ പെൻഷൻ...

വീട്ടുപടിക്കൽ പെൻഷൻ വിതരണം നിർത്തുന്നത് പദ്ധതി അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടി- വിമർശനവുമായി പിണറായി വിജയൻ

text_fields
bookmark_border
വീട്ടുപടിക്കൽ പെൻഷൻ വിതരണം നിർത്തുന്നത് പദ്ധതി  അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടി- വിമർശനവുമായി പിണറായി വിജയൻ
cancel
camera_alt

പിണറായി വിജയൻ

തിരുവനന്തപുരം: വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തുന്നത് പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്.

സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്.

കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5 ശതമാനം ആളുകൾക്ക് മാത്രവും. 86 ശതമാനം പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്.

എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യു.ഡി.എഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionudf govtSocial Welfare PensionDoorstep supplyPinarayi VijayanKerala News
News Summary - വീട്ടുപടിക്കൽ പെൻഷൻ വിതരണം നിർത്തുന്നത് പദ്ധതി അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടി- വിമർശനവുമായി പിണറായി വിജയൻ
Next Story