ലക്ഷദ്വീപിൽ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മേമ്മോ
text_fieldsകൊച്ചി: ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം. മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും സ്റ്റോപ് മെമ്മോ നൽകി. മുൻകൂട്ടി അനുമതി വാങ്ങിച്ച് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകൾക്കടക്കം സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. ടൗൺ പ്ലാനിങ്ങിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിർമാണ നിയന്ത്രണം.
വീടുപണി പൂർത്തീകരണത്തോട് അടുത്തിരിക്കുന്നവർക്ക് ഉൾപ്പെടെയാണ് സ്റ്റോപ് മെമ്മോ നൽകിയത്. ഇത് ലംഘിച്ച് നിർമാണം തുടർന്നാൽ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കും. വൻകരയിൽ നിന്ന് ഇരട്ടിയിലേറെ പണം നൽകിയാണ് സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികൾ ലക്ഷദ്വീപിൽ എത്തിക്കുന്നത്.
അതേസമയം സർക്കാർ നടത്തിവന്ന വൻകിട നിർമാണപ്രവൃത്തികൾ അതേപടി തുടരുകയാണ്. ആശുപത്രികളും വിനോദസഞ്ചാര സൗകര്യങ്ങളും ഉൾപ്പെടെയുള്ളയുടെ നിർമാണ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തുടരുന്നുണ്ട്. സ്റ്റോപ് മെമ്മോ ലഭിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയരുന്നത്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻ.സി.പി പ്രവർത്തകർ തള്ളിക്കയറി. മാർച്ച് നടത്തിയ പ്രവർത്തരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ദ്വീപ് സ്വദേശികൾ കൃഷിക്കും മറ്റുമായി ആശ്രയിച്ചിരുന്ന പണ്ടാര ഭൂമി പിടിച്ചെടുത്ത് ഭരണകൂടം വൻകിട കമ്പനികൾക്ക് നൽകിയിരുന്നു.
മുമ്പ് ദ്വീപിൽ സഞ്ചാര നിയന്ത്രണവും നടപ്പിലാക്കിയിരുന്നു. കവരത്തിയിലെ രണ്ടു റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷക്കെന്നപേരിലായിരുന്നു വാഹന ഗതാഗതം നിരോധിക്കാനൊരുങ്ങിയത്. തുടർന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ കനത്ത പ്രതിഷേധം നടന്നിരുന്നു. ഏപ്രിൽ ഏഴിനാണ് ആംബുലൻസ്, അഗ്നിശമന സേന, പൊലീസ് വാഹനങ്ങൾ തുടങ്ങിയ അവശ്യസേവന വിഭാഗങ്ങൾ ഒഴിച്ചുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് 1988ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 115 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇളവ് അനുവദിച്ച വാഹനങ്ങൾ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വേഗത മണിക്കൂറിൽ 10 കിലോമീറ്ററിൽ കൂടാൻ പാടില്ല. നിയന്ത്രിത മേഖലകളിൽ ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കണം. ട്രാഫിക് പൊലീസ് കർശന പരിശോധന ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

