കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
text_fieldsകോഴിക്കോട്: ട്രെയിനിന് നേരെ അജ്ഞാതർ നടത്തിയ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ സഞ്ചരിച്ചിരുന്ന പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (22) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ട്രെയിൻ ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം.
ജാലകത്തിരികിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയിലും പല്ലിലുമാണ് കല്ലേറിൽ പരിക്കേറ്റത്. ആലുവ യു.സി കോളജിലെ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവേ പോലീസ് ഇടപെട്ട് പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഐശ്വര്യക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പുറമെ സംസ്ഥാന മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് അസിസ്റ്റന്റ് കമീഷണറും സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

