ബാറിൽനിന്ന് പണം കവർന്ന കേസ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅനീഷ്, രതീഷ് കുമാർ
കായംകുളം: രണ്ടാംകുറ്റിയിൽ കലായി ബാറിൽനിന്നും രണ്ടുലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ കീഴ്‌വൻ മുറി ഭാഗത്ത് കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ രതീഷ് കുമാർ (ബാഷ-46) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 27ന് ഉച്ചക്ക് 1.45നാണ് സംഭവം. ബാറിന്റെ ഒന്നാംനിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽനിന്നും പണം മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.
ഈ ബാറിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന അനീഷ് ഉച്ചക്ക് ബാറിൽനിന്നും മദ്യപിച്ചശേഷം ഒന്നാംനിലയിലെ അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങിനിന്നശേഷം ജീവനക്കാർ പുറത്തുപോയ സമയത്ത് മേശയിലെ പണം എടുത്ത് കടന്നുകളയുകയായിരുന്നു.
പിന്നീട് ഈ പണവുമായി രതീഷിന്റെയടുത്ത് എത്തുകയും മോഷണ മുതലാണെന്ന അറിവോടെ രതീഷ് ഈ പണം വാങ്ങി ചെലവഴിക്കുകയായിരുന്നു. അനീഷിനെ അമിത മദ്യപാനത്തെത്തുടർന്നാണ് ജോലിയിൽനിന്നും പറഞ്ഞുവിട്ടത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടാംപ്രതി രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിലെ മാലപറി കേസിൽ പ്രതിയാണ്.
കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, മുരളീധരൻ നായർ, എസ്.ഐ. ഷാഹിന, സീനിയർ സി.പി.ഒ. റീന, പൊലീസുകാരായ ഫിറോസ്, പ്രദീപ്, സബീഷ് , രാജേന്ദ്രൻ, സുനിൽകുമാർ, കണ്ണൻ, ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

