കണ്ണൂരിൽ കോവിഡ് ചികിത്സാകേന്ദ്രത്തിനായി ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് സ്റ്റേ
text_fieldsകണ്ണൂർ: കോവിഡ് ചികിത്സാകേന്ദ്രത്തിനായി കണ്ണൂരിൽ ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപാര്‍ട്മെൻറ് കെട്ടിടം ജില്ല കലക്ടര്‍ ഏറ്റെടുത്ത നടപടിക്കാണ് സ്റ്റേ. ഉടമകൾക്ക് നോട്ടീസ് പോലും നൽകാതെ ഫ്ലാറ്റ് ഏറ്റെടുത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു.
ഫ്ലാറ്റ് ഏറ്റെടുത്തതിനെതിരെ ഉടമ കോടതിയെ സമീപിച്ചിരുന്നു. ജില്ല ആശുപത്രിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റ് ഞായറാഴ്ചയാണ് ഏറ്റെടുത്തത്. ഇതിനായി എത്തിയ അധികൃതരും ഫ്ലാറ്റ് ഉടമയും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പൊലീസ് സഹായത്തോടെയാണ് ഫ്ലാറ്റ് ഏറ്റെടുത്തത്.
കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യം ഒരുക്കാനാണ് അപാര്‍ട്മെൻറ് ഏറ്റെടുക്കാൻ ജില്ല കലക്ടര്‍ ഉത്തരവിട്ടത്. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ചികിത്സാകേന്ദ്രം തുടങ്ങിയാൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാരോപിച്ചായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.
ഞായറാഴ്ച ഉദ്യോഗസ്ഥരെത്തി ഉത്തരവ് ചുമരിൽ പതിക്കുേമ്പാൾ മാത്രമാണ് ഫ്ലാറ്റ് ഏറ്റെടുക്കൽ സംബന്ധിച്ച് വിവരം ലഭിക്കുന്നതെന്ന് ഉടമ പറഞ്ഞിരുന്നു. 48 മുറികള്‍ ഉള്‍പ്പെട്ട കെട്ടിടവും കോമണ്‍ ഏരിയയും അടക്കമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിനായി ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.