തെരുവുനായ്ക്കൾക്ക് ദയാവധം: സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ അപകടകാരികളായ തെരുവുനായകളെ കൊല്ലാന്‍ തദ്ദേസ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മനുഷ‍്യ സുരക്ഷക്കാണ് പ്രഥമ മുന്‍ഗണനയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്ന മുന്‍ ഉത്തരവുകൾ പിന്‍വലിക്കാനുള്ള ഹരജി കോടതി തള്ളുകയും അപകടകാരികളായവയെ കൊല്ലാമെന്ന് അനുമതി നൽകുകയും ചെയ്തു.
ദയാവധം നടപ്പിലാക്കാനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു. ദയാവധത്തിനായുള്ള ഷെൽട്ടറുകൾ കണ്ടെത്താന്‍ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. അതേ സമയം രണ്ടിൽക്കൂടുതൽ നായകളുള്ള വീടുകൾ ഷെൽട്ടറുകളായി പരിഗണിക്കുകയും ലൈസന്‍സ് നൽകുകയും ചെയ്യാനാണ് പദ്ധതി. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കും.
അതേ സമയം സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ സർക്കാർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 15,02,737 പേര്‍ക്കാണ് തെരുവുനായ കടിയേറ്റത്. ഈ കാലയളവില്‍ പേവിഷബാധയേറ്റ് 122 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഓരോ വര്‍ഷവും കടിയേല്‍ക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. 2021ല്‍ 2,21,379 പേര്‍ക്കാണു സംസ്ഥാനത്ത് കടിയേറ്റതെങ്കില്‍ 2025ല്‍ അത് 3,69,272 ആയി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. സമാനമായി 2021ല്‍ 11 ആയിരുന്ന മരണസംഖ്യ 2025ല്‍ 33 ആയി വര്‍ധിച്ചു. 2025ല്‍ ആലപ്പുഴയിലും കൊല്ലത്തും 5 പേര്‍ പേവിഷബാധയേറ്റു മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

