നവീന്‍ ബാബുവിന്റെ മകള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിൽ ലെയ്സൺ ഓഫിസറായി നിയമനം
text_fieldsതിരുവനന്തപുരം: അന്തരിച്ച കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് ഭക്ഷ്യസുരക്ഷ വകുപ്പിൽ ലെയ്സൺ ഓഫിസറായി നിയമനം. ആശ്രിത നിയമന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ നിയമനം നൽകിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. തന്റെ മകൾക്ക് യോഗ്യതക്കനുസരിച്ച് ആശ്രിതനിയമനം നൽകണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാനും യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ തീരുമാനമെടുത്തിരുന്നു. മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനമെടുത്തത്. നേരത്തേ, എൽ.ഡി.എഫ് സർക്കാറിനോടും സി.ബി.ഐ അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല.
സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതി. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് കേസ്. കണ്ണൂരിലെ സേവനത്തിന് ശേഷം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോഴാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്. ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ ദിവ്യ, പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തി എന്ന രീതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.
യാത്രയയപ്പ് യോഗത്തിന് ശേഷം തനിക്ക് ലഭിച്ച ഉപഹാരങ്ങൾ പോലും ഓഫിസിൽ ഉപേക്ഷിച്ചാണ് അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്. അന്ന് രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും പിറ്റേന്ന് പുലർച്ചെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ നവീന്‍ ട്രെയിനിലില്ലെന്ന വിവരം അറിഞ്ഞ് കണ്ണൂരിലുള്ളവരെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

