പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചതായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: കേരളത്തില്‍ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചതായി ബി.ജെ.പി. കോന്നിയില്‍ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുള്ള ഹെലിപ്പാഡ് നിര്‍മിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതി നല്‍കാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കോന്നിയില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ പാര്‍ട്ടി പണം നല്‍കണമെന്ന് സംസ്ഥാനം നിര്‍ബന്ധം പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിക്കുമാത്രം ചില ഇളവുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കാനോ പിന്തുടരാനോ സംസ്ഥാനസര്‍ക്കാര്‍ തയാറായില്ല.
തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഗ്രൗണ്ട് ഏതാണെന്ന് നിര്‍ണയിക്കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തി. ഒടുവില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടിട്ടാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അനുവദിച്ചത്. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത നിലപാടാണ് സംസ്ഥാന ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.