സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമാകുന്നു; കാലവർഷം കനിയാത്തതിൽ ആശങ്കപ്പെട്ട് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവിൽ ഗണ്യമായ കുറവ് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്നതുമാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രധാന ആശ്രയമായ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിൽ സംഭരണശേഷിയുടെ 29 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 57 ശതമാനം ജലമുണ്ടായിരുന്ന സ്ഥാനത്താണിത്.
കഴിഞ്ഞ ദിവസം 17.181 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാനായത്. അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ആവശ്യകതയായ 80 ദശലക്ഷം യൂനിറ്റിൽ 63.2225 ദശലക്ഷം യൂനിറ്റും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങേണ്ടി വരികയാണ്. ആഗസ്റ്റ് ഒന്ന് മുതൽ 2027 മേയ് വരെ വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബി പുതിയ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം (പീക്ക് ടൈം) 4100 മെഗാവാട്ടിലേക്ക് ഉയർന്നതും കെ.എസ്.ഇ.ബിയെ സമ്മർദ്ദത്തിലാക്കുന്നു. മുൻവർഷം ഇത് 3636 മെഗാവാട്ടായിരുന്നു. ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത വർധിച്ച സാഹചര്യത്തിൽ പുറത്തുനിന്നുള്ള ലഭ്യതയിലും പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബി പുതിയ കരാറുകൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, പീക്ക് സമയങ്ങളിൽ മാത്രം വൈദ്യുതി നൽകാൻ സ്വകാര്യ കമ്പനികൾ മടിക്കുന്നത് വെല്ലുവിളിയാണ്. പകലുകളിൽ സോളാർ വൈദ്യുതിയുടെ ലഭ്യത കൂടുതലായതിനാൽ മുഴുവൻ സമയ കരാറുകൾ ബാധ്യതയാകുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

