‘അമ്മ’ ജനറൽ ബോഡി ഇന്ന്; തർക്ക വിഷയങ്ങൾ ചർച്ചക്ക്
text_fieldsകൊച്ചി: സംഘടനയിൽ ചില അംഗങ്ങൾക്കിടയിലെ തമ്മിൽ തല്ല് ഇനിയും പരിഹരിക്കപ്പെടാതെ നിലനിൽക്കെ, താര സംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോഗം ഞായറാഴ്ച കൊച്ചിയിൽ. സംഘടനയെ പ്രതിസന്ധിയിലാക്കുംവിധം ചില താരങ്ങൾക്കെതിരെ തുറന്നുപറച്ചിലും പരാതിയുമായി രംഗത്തെത്തിയ നടി അൻസിബയുടെ ‘അച്ചടക്ക ലംഘന’മടക്കം വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് അറിയുന്നത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനടക്കമുള്ള ഭാരവാഹികൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ അൻസിബക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്നതും ചർച്ചയാകും. തുടർന്ന്, അൻസിബക്കെതിരായ അച്ചടക്ക നടപടികളിലേക്ക് നേതൃത്വം നീങ്ങുമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്സിബക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയ അഭിനേതാക്കളായ ടിനി ടോം, ജോയ് മാത്യു, ലക്ഷ്മിപ്രിയ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ ജൂൺ 17നകം കാരണം ബോധിപ്പിക്കണമെന്നായിരുന്നു നിർദേശം. മറ്റുള്ളവർ നോട്ടീസിന് മറുപടി നൽകിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും അൻസിബ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേർന്ന എക്സിക്യൂട്ടിവ് യോഗം വിഷയം ചർച്ചക്കെടുത്തില്ല. എന്നാൽ, അൻസിബയുടെ നിലപാട് ഗുരുതര അച്ചടക്കലംഘനമായി കണ്ട് ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് നടപടിയിലേക്ക് കടക്കാനാണ് നീക്കം.
ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്ന വിഷയങ്ങളെ പുറത്തെത്തിച്ച് സംഘടനയെ അപകീർത്തിപ്പെടുത്തിയ അൻസിബക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം അംഗങ്ങൾ. അതേസമയം, തനിക്കെതിരായ വർഗീയ പ്രചാരണം ഉൾപ്പെടെ സംഘടനയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാക്കാൻ കഴിയാത്ത നേതൃത്വം അച്ചടക്ക നടപടിയുടെ പേരിൽ ഭീഷണിപ്പെടുത്തുകയാണെന്നും അത്തരമൊരു ഭരണസമിതിയുടെ നോട്ടീസിന് മറുപടി നൽകേണ്ടെന്നുമാണ് അൻസിബയുടെ നിലപാടെന്നറിയുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനം അൻസിബ നേരത്തെ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

