നിലപാടിലുറച്ച് ശ്രീജിത്ത്; സമരം 770 ദിവസം പിന്നിട്ടു
text_fieldsതിരുവനന്തപുരം: ശ്രീജിവിെൻറ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 770 ദിവസം പിന്നിട്ടു. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സി.ബി.ഐക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ശ്രീജിത്ത്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ശ്രീജിത്ത് ആരംഭിച്ച നിരാഹാരസമരം 41-ാം ദിവസത്തിലേക്കും കടന്നു. വൈകീട്ടോടെ ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ആരോഗ്യനിലയിൽ തൃപ്തി അറിയിച്ചു. 40 ദിവസമായി ഗ്ലൂക്കോസ് മാത്രമാണ് ശ്രീജിത്ത് കഴിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയ സാമൂഹികമാധ്യമകൂട്ടായ്മ പ്രവർത്തകർ വ്യാഴാഴ്ചയും ശ്രീജിത്തിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അതേസമയം ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നതിൽ നിലനിൽക്കുന്ന സ്റ്റേ ഒഴിവാക്കുന്നതിന് സർക്കാർ ഹൈകോടതിയിൽ നിലപാട് സ്വീകരിച്ചുവെന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ശ്രീജിത്ത് സർക്കാർ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ചു.
വൈകിയാണെങ്കിലും സർക്കാർ കണ്ണുതുറക്കുന്നത് പ്രതീക്ഷ നൽകുന്നു. എന്നാൽ, സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതിന് ആവശ്യമായ മറ്റ് നടപടികളും സർക്കാർ അടിയന്തരമായി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ശ്രീജിത്ത് പറയുന്നത്. രാവിലെ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ വീണ്ടും സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.