വരാപ്പുഴ കസ്റ്റഡി മരണം: സ്രാവുകൾ ഇപ്പോഴും വലക്കു പുറത്ത്
text_fieldsകൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ വമ്പൻ സ്രാവുകൾ ഇപ്പോഴും വലക്കുപുറത്ത്. വാസുദേവെൻറ ആത്മഹത്യക്ക് ഇടയാക്കിയ വീടാക്രമണത്തിൽ പ്രതികളായ നാലുപേരും ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്തേക്ക് എത്തിയിട്ടില്ല. ഇപ്പോൾ അറസ്റ്റിലായ മൂന്ന് പൊലീസുകാർ മാത്രമാണ് ശ്രീജിത്തിെൻറ മരണത്തിന് ഉത്തരവാദികളെന്ന് കുടുംബാംഗങ്ങളോ നാട്ടുകാരോ വിശ്വസിക്കുന്നില്ല.
റൂറൽ എസ്.പി എ.വി. ജോർജിന് കീഴിെല റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) മൂന്ന് പൊലീസുകാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ എല്ലാ ചെയ്തികളും എസ്.പിയുടെ നിർദേശപ്രകാരമായിരുന്നു എന്നാണ് പൊലീസിലെതന്നെ ചിലർ പയുന്നത്. എന്നാൽ, എസ്.പിക്കെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘമുള്ളത്. പതിവുപോലെ എസ്.പി കീഴുദ്യോഗസ്ഥരുടെ തലയിൽ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും എസ്.പി അടക്കമുള്ളവർക്കെതിരെ നടപടിക്ക് സാധ്യത കുറവാണ്.
പൊലീസ് നടപടി രാഷ്ട്രീയ നേതൃത്വത്തിെൻറ സമ്മർദത്തെത്തുടർന്നാണെന്ന സൂചന ശ്രീജിത്തിെൻറ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്ന മൊഴികൾ പലരും നൽകിയെങ്കിലും ഇൗ വഴിക്കും അന്വേഷണം നീങ്ങിയിട്ടില്ല. വീടാക്രമണക്കേസിൽ പിടിയിലാകാനുള്ള പ്രതികൾ പലരും ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് നാട്ടുകാർ പറയുന്നു. ശ്രീജിത്തിനായി സമരത്തിനിറങ്ങിയ ബി.ജെ.പി നേതാക്കൾതന്നെയാണ് ഇവരെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
മൂന്നുപേരുടെ അറസ്റ്റിൽ ഒതുക്കരുതെന്ന് ശ്രീജിത്തിന്റെ കുടുംബം
കൊച്ചി: ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയവർക്കെതിരായ നടപടി മൂന്ന് പൊലീസുകാരിൽമാത്രം ഒതുക്കരുതെന്ന് കുടുംബാംഗങ്ങൾ. ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാർ മാത്രമാണ് പ്രതികൾ എന്ന് കരുതുന്നില്ല. പറവൂർ സി.െഎ ക്രിസ്പിൻ സാം, വരാപ്പുഴ എസ്.െഎ ദീപക് എന്നിവർക്കും സ്റ്റേഷനിൽ ശ്രീജിത്തിനെ മർദിച്ച മറ്റ് പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് ശ്രീജിത്തിെൻറ സഹോദരൻ രഞ്ജിത്ത് ആവശ്യപ്പെട്ടു. ഇവരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
