ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി; സി.ഐയുടെ ഡ്രൈവർക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ മോചിപ്പിക്കാൻ പൊലീസ് 25,000 രൂപ കൈക്കൂലി ആവശ്യപ്പെെട്ടന്ന വിവരം പുറത്ത്. ഇതുമായി ബന്ധപ്പെട്ട് പറവൂർ സി.ഐയുടെ ഡ്രൈവർ പ്രദീപ് കുമാറിനെ ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തു.
ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പറവൂർ സി.െഎ ക്രിസ്പിൻ സാം ജാമ്യത്തിലാണ്. പകരം സി.െഎയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനോടാണ് ഡ്രൈവർ പ്രദീപ്കുമാർ കൈക്കൂലിയെക്കുറിച്ച് സ്വകാര്യസംഭാഷണത്തിൽ വെളിപ്പെടുത്തിയതെന്ന് അറിയുന്നു. ശ്രീജിത്ത് അറസ്റ്റിലായതിെൻറ പിറ്റേദിവസം ഏപ്രിൽ ഏഴിനാണ് സംഭവം.
ശ്രീജിത്തിെൻറ ഭാര്യപിതാവ് പ്രദീപിൽനിന്ന് ഇടനിലക്കാരൻ വഴിയാണ് ഡ്രൈവർ പ്രദീപ്കുമാർ പൊലീസുകാർക്കുവേണ്ടി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ശ്രീത്തിെൻറ ആരോഗ്യനില തീരെ മോശമായതിനെത്തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോയെന്ന അന്വേഷണത്തിനിെടയാണ് ഭാര്യപിതാവ് പ്രദീപ് ഇടനിലക്കാരൻ വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്.
ശ്രീജിത്തിനെ എങ്ങനെയും ആശുപത്രിയിൽ എത്തിക്കുക എന്നതുമാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും 25,000 രൂപ ആവശ്യപ്പെട്ടപ്പോൾ 15,000 നൽകിയെന്നും പ്രദീപ് പറഞ്ഞു. എന്നാൽ, ശ്രീജിത്ത് മരിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ വാങ്ങിയ തുക ഇടനിലക്കാരൻ വഴിതന്നെ പ്രദീപിന് തിരിച്ചുനൽകി. സംഭവം പുറത്തായതോടെ അന്വേഷണസംഘം പ്രദീപിനെയും ഡ്രൈവർ പ്രദീപ്കുമാറിനെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തുടർന്നാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
