രാജകുടുംബത്തിന് ആശ്വാസം, വിധി ആയുധമാക്കാൻ ഹിന്ദുസംഘടനകളും
text_fieldsതിരുവനന്തപുരം: നീണ്ട 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പ് ചുമതല ലഭിച്ചതിൽ തിരുവിതാംകൂർ രാജകുടുംബത്തിന് ആശ്വാസം. വിധി സർക്കാറിനും ദേവസ്വം ബോർഡിനുമെതിരെ ആയുധമാക്കാനുറച്ച് സംഘ്പരിവാർ ഉൾപ്പെടെ ഹിന്ദു സംഘടനകളും.
ക്ഷേത്രങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് വിധി തിരിച്ചടിയായെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ചുകഴിഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏറ്റെടുത്ത പാർഥസാരഥി ക്ഷേത്രം ഉൾപ്പെടെ വിട്ടുനൽകണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. ദേവസ്വം ബോർഡുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്നും ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിൽ സർക്കാർ കൈക്കൊണ്ട നടപടികൾക്ക് തിരിച്ചടിയാണ് വിധിയെന്നും അവർ പറയുന്നു.
വർഷങ്ങളായി ക്ഷേത്രത്തിെൻറ ഭരണപരമായ കാര്യങ്ങൾ കൈയാളിവന്ന തിരുവിതാംകൂർ രാജകുടുംബത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ് വിധി. 2007 ലാണ് ഇപ്പോഴത്തെ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചത്. ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെ സാധനങ്ങൾ കടത്തുന്നുവെന്ന നിലയിൽ രാജകുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളാണ് മുൻസിഫ് കോടതി മുതൽ സുപ്രിംകോടതി വരെ നീണ്ടത്. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കോടികളുടെ അമൂല്യ നിധിശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ നിലവറകള്‍ തുറന്നുപരിശോധിച്ചതോടെ ആഗോള ശ്രദ്ധാകേന്ദ്രമായി മാറി. ക്ഷേത്രത്തിലെ അമൂല്യമായ പല വസ്തുക്കളും കടത്തുന്നുവെന്ന ആരോപണവുമായി 2007ൽ ഭക്തനായ പത്മനാഭൻ തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചതോടെയാണ് വിഷയം കോടതി കയറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.