ഏത് ഗോവിന്ദൻ വന്നാലും തൃശൂർ ഞാൻ എടുക്കും, ഇരട്ട ചങ്കുകൾ ഇപ്പോൾ ഓട്ട ചങ്കുകൾ-സുരേഷ് ഗോപി
text_fieldsഏത് ഗോവിന്ദൻ വന്നാലും തൃശൂരിൽ താൻ ജയിക്കുമെന്ന് സുരേഷ് ഗോപി. ഇരട്ട ചങ്കുകളാണ് എന്ന് പറയുന്നവർ ഇപ്പോൾ ഓട്ട ചങ്കുകളാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലോ അല്ലെങ്കിൽ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം മുഴുവൻ.
ഈ തൃശൂർ എനിക്ക് വേണം. നിങ്ങൾ എനിക്ക് തൃശൂർ തരണം. ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്. അന്തംകമ്മി കൂട്ടങ്ങൾ, ചൊറിയാൻ മാക്രി കൂട്ടങ്ങൾ ഇനിയും ട്രോളാൻ വരും, ഏത് ഗോവിന്ദൻ വന്നാലും ഞാൻ തൃശൂർ എടുക്കും. രാഷ്ട്രീയമല്ല കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാൻ പാടില്ലെങ്കില്‍ ഈ നുണയുടെ, ചതിയുടെ, വഞ്ചനയുടെ രാഷ്ട്രീയം നിർത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബ്രഹ്‌മപുരം വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തരല്ലെങ്കിൽ കേന്ദ്രത്തോട് അപേക്ഷിക്കണം, ഇവിടെ എന്താണ് നടക്കുന്നത്? സംസ്ഥാന സർക്കാരിനോട് കാലു പിടിച്ച് അപേക്ഷിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തിയാണ് സുരേഷ് ഗോപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രസംഗിച്ചത്.
ഇരട്ട ചങ്കുകളാണ് എന്ന് പറയുന്നവർ ഇപ്പോൾ ഓട്ട ചങ്കുകളാണെന്നും ആ ഓട്ട ചങ്കുകളാണ് മേനി ചമഞ്ഞു നടക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. 2024ൽ നിങ്ങളുടെയൊക്കെ അടിത്തറ ഇളക്കും, കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും സുരേഷ് ഗോപി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സ്ഥാപനങ്ങള്‍ കോർപറേറ്റീവ് നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരണം. വിഷുവിനു വീണ്ടും വരും കൈനീട്ടവും കൊടുക്കും ആളുകൾ കാല്‍ തൊട്ട് തൊഴുകയും ചെയ്യും, ഞാൻ തടയില്ല, ആർക്കൊക്കെ എന്തൊക്കെ പൊട്ടുമെന്ന് കാണണം സുരേഷ് ഗോപി പറഞ്ഞു.