50,000 രൂപ ഗുണ്ടാ പിരിവ് നൽകിയില്ല, പട്ടാപ്പകൽ സ്ഥാപനത്തിൽ കയറി സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsസുബിൻ അലക്‌സാണ്ടർ, ബെർലിൻ ദാസ്
തിരുവല്ല: ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതി തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലിൽ ‘മരണം സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ (27), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽനിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്താണ് മടങ്ങിയത്. 50,000 രൂപയാണ് പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത്. 10,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പൊലീസിൽ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 കേസുകളിൽ പ്രതിയാണ് സുബിൻ. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

