Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇസ്രായേലുമായുള്ള...

'ഇസ്രായേലുമായുള്ള സഹകരണം അധികരിച്ച കാലമാണ് പിണറായി സർക്കാറിന്റെ ഭരണ വർഷങ്ങൾ, ഇസ്രായേലി കമ്പനികളുമായുള്ള പങ്കാളിത്തം, പി.രാജീവിന്റെ ഭാര്യയുടെ ജോലി'; സി.പി.എമ്മിന്റെത് ഇരട്ടത്താപ്പെന്ന് സോളിഡാരിറ്റി

text_fields
bookmark_border
ഇസ്രായേലുമായുള്ള സഹകരണം അധികരിച്ച കാലമാണ് പിണറായി സർക്കാറിന്റെ ഭരണ വർഷങ്ങൾ, ഇസ്രായേലി കമ്പനികളുമായുള്ള പങ്കാളിത്തം, പി.രാജീവിന്റെ ഭാര്യയുടെ ജോലി; സി.പി.എമ്മിന്റെത് ഇരട്ടത്താപ്പെന്ന് സോളിഡാരിറ്റി
cancel

കോഴിക്കോട്: കേരള സർക്കാരും ഇസ്രായേലും തമ്മിലുള്ള സഹകരണം അധികരിച്ച കാലമാണ് പിണറായി സർക്കാറിന്റെ ഭരണ വർഷങ്ങളെന്നും വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ കേരള സർക്കാർ ഇസ്രായേലുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ തൗഫീഖ് മമ്പാട് പറഞ്ഞു.

ഒരു വശത്ത് ഇസ്രായേലിനെതിരെ പാർട്ടി നിലപാടുകൾ പ്രഖ്യാപിക്കുകയും മറുവശത്ത് സർക്കാർ തലത്തിൽ സഹകരിച്ച് പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്നും ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്ന് തൗഫീക്ക് ഫേസ്ബുക്കിൽ കുറിച്ചു.

2017ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി 2022ൽ ഇസ്രായേൽ കൗൺസൽ ജനറൽ ടാമി ബൻ ഹൈമിനെ സ്വീകരിക്കുകയും ടൂറിസം മേഖലയിലടക്കമുള്ള സഹകരണങ്ങളുടെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 2019ൽ ടെൽഅവീവിൽ നടന്ന ഇന്റർനാഷണൽ മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിൽ (ഐ.എം.ടി.എം) പങ്കെടുത്തുകൊണ്ട് ഇസ്രായേലി വിപണിയിൽ കേരള ടൂറിസം ചരിത്രത്തിലാദ്യമായി പ്രവേശിക്കുകയും ഇസ്രായേലി ടൂറിസം ഫോറങ്ങളിൽ നേരിട്ടുള്ള സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി കഴിഞ്ഞ മേയ് മാസത്തിൽ ഇസ്രായേലിലെ ഹൈഫ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സർക്കാർ ഇസ്രായേലുമായി സഹകരിച്ച് സർവ മേഖലയിലും സഹകരിച്ച് മുന്നേറുമ്പോഴാണ് ഇസ്രായേലുമായുള്ള ഇന്ത്യയുടെ എല്ലാ പ്രതിരോധ സൈനിക സഹകരണവും അവസാനിപ്പിക്കണ​മെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പ്രസ്താവിക്കുന്നത്. ഈ ഇരട്ടതാപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും തൗഫീഖ് മമ്പാട് പറയുന്നു.

സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്

" ഫലസ്തീനിൽ ക്രൂരമായ വംശഹത്യ തുടർന്നുകൊണ്ടിരിക്കുകയും മിഡിലീസ്റ്റിലാകെ അസ്ഥിരത പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഇസ്രായേലുമായുള്ള സഹകരണം കേരള സർക്കാർ അവസാനിപ്പിക്കണം. വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ കേരള സർക്കാർ ഇസ്രായേലുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി കഴിഞ്ഞ മേയ് മാസത്തിൽ ഇസ്രായേലിലെ ഹൈഫ യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സർക്കാരും ഇസ്രായേലും തമ്മിലുള്ള സഹകരണം അധികരിച്ച കാലമാണ് പിണറായി സർക്കാറിന്റെ ഭരണ വർഷങ്ങൾ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2023ൽ ഇസ്രായേൽ എംബസി വഴി കാർഷിക മേഖലയിൽ നടത്തിയ സഹകരണ പ്രൊജക്റ്റുകളാണ്. ഈ പ്രൊജക്റ്റുകൾക്ക് വേണ്ടി സംസ്ഥാന ബജറ്റിൽ പ്രത്യേക നീക്കിവെപ്പുകൾ സർക്കാർ നടത്തുകയുണ്ടായി. കേരളത്തിന്റെ കാർഷിക സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതേ വർഷം കർഷകരുടെ ഒരു ടീം ട്രെയിനിങ്ങിന് ഇസ്രായേൽ സന്ദർശിക്കുകയും ചെയ്തിരുന്നു. 2017ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി 2022ൽ ഇസ്രായേൽ കൗൺസൽ ജനറൽ ടാമി ബൻ ഹൈമിനെ സ്വീകരിക്കുകയും ടൂറിസം മേഖലയിലടക്കമുള്ള സഹകരണങ്ങളുടെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 2019ൽ ടെൽഅവീവിൽ നടന്ന ഇന്റർനാഷണൽ മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിൽ (IMTM) പങ്കെടുത്തുകൊണ്ട് ഇസ്രായേലി വിപണിയിൽ കേരള ടൂറിസം ചരിത്രത്തിലാദ്യമായി പ്രവേശിക്കുകയും ഇസ്രായേലി ടൂറിസം ഫോറങ്ങളിൽ നേരിട്ടുള്ള സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.

2021ൽ ഇസ്രായേലി സാങ്കേതിക കമ്പനികൾക്ക് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) അവരുമായി ഔദ്യോഗിക പങ്കാളിത്തം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽനിന്നുള്ള അഞ്ച് സ്റ്റാർട്ടപ്പുകൾ ഇസ്രായേലി ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളുമായി നേരിട്ട് സഹകരണത്തിൽ ഏർപ്പെട്ടിരുന്നു.

2021ൽ ഇസ്രായേലി സാങ്കേതിക കമ്പനികൾക്ക് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) അവരുമായി ഔദ്യോഗിക പങ്കാളിത്തം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽനിന്നുള്ള അഞ്ച് സ്റ്റാർട്ടപ്പുകൾ ഇസ്രായേലി ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളുമായി നേരിട്ട് സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നേരിട്ട് ഇടപ്പെട്ട ഈ സഹകരണങ്ങളും പുറമെയാണ് ദേശീയതലത്തിൽ മോഡിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യ - ഇസ്രായേൽ സഹകരണ പദ്ധതികളിലെ കേരളത്തിന്റെ പങ്കാളിത്തം. ഇസ്രായേലുമായുള്ള എല്ലാ തരം സഹകരണങ്ങളും വാണിജ്യ ടൂറിസ്റ്റ് മേഖലകളില് അടക്കമുള്ള ബന്ധങ്ങളും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന BDS മൂവ്മെന്റിന് 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ എല്ലാ പ്രതിരോധ സൈനിക സഹകരണവും അവസാനിപ്പിക്കണ​മെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പ്രസ്താവിച്ചത് ഏതാനും ദിവസം മുമ്പാണ്. ഇന്ന് പോലും ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ സി.പി.എം നേതൃത്വം ശക്തമായി അപലപിച്ചതായി കാണാൻ കഴിയും. ഒരു വശത്ത് ഇത്തരത്തിലുള്ള പാർട്ടി നിലപാടുകൾ പ്രഖ്യാപിക്കുകയും മറുവശത്ത് സർക്കാർ തലത്തിൽ സഹകരിച്ച് പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelsolidarity youth movementPinarayi Vijayan
News Summary - Solidarity State President's Facebook post
Next Story