സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണമെന്ന് കോടതി
text_fieldsകൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളാര്‍ കമീഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കേസിലാണ് ഇവര്‍ ഒക്ടോബർ 18ന് നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിട്രേറ്റ് കോടതി നിർദേശിച്ചത്.
ഗൂഢാലോചനക്കേസിൽ കോടതി സമൻസ് അയച്ചതിനെ തുടർന്ന് പ്രതികൾ ഹൈകോടതിയിൽനിന്ന് രണ്ടു മാസത്തെ സ്റ്റേ വാങ്ങിയിരുന്നു. 24ന് സ്റ്റേ കാലാവധി തീർന്നത്തോടെയാണ് തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചത്. രണ്ടാം പ്രതി ഗണേഷ് കുമാറിനുവേ ണ്ടി അഭിഭാഷകനാണ് ഹാജരായത്. പരാതിക്കാരിയും ഹാജരായില്ല. സോളാർ കേസിലെ പരാതിക്കാരിയായ വനിത അട്ടകുളങ്ങര ജില്ലയിൽ കഴിയുമ്പോൾ 21 പേജുള്ള കത്ത് എഴുതിയിരുന്നു.
കത്ത് പിന്നീട് നാല് പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമീഷന് നല്‍കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി അഡ്വ. സുധീർ ജേക്കബാണ് കേസ് ഫയൽ ചെയ്തത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.