സോളാർ കമീഷൻ റിപ്പോർട്ട് തിരുത്തിയെന്ന് പ്രതിപക്ഷ ആരോപണം
text_fieldsതിരുവനന്തപുരം: സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ട് തിരുത്തിയതായി നിയമസഭയിൽ പ്രതിപക്ഷ ആരോപണം. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ ജസ്റ്റിസ് ശിവരാജനെ സന്ദർശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്നത്തിൽ ചെന്നിത്തല ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ജയരാജന്‍റെയും ടെലിഫോൺ സംഭാഷണങ്ങൾ പരിശോധിക്കാൻ തായാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പിൽ വെക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമീഷൻ റിപ്പോർട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്‍റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയെ നോക്കുകുത്തിയാക്കി അവഹേളിക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്‍റെ പകർപ്പ് നൽകാൻ സർക്കാർ തയാറായില്ല. കമീഷൻ റിപ്പോർട്ട് അവതരിപ്പിച്ച് അതിന്‍റെ പേരിൽ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ആരോപണത്തെ നേരിടാനുള്ള ശക്തി യു.ഡി.എഫിനുണ്ട്. 50 വർഷമായി നിയമസഭാംഗമായ ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
1952 കമീഷൻ ഒാഫ് എൻക്വയറി ആക്ടിലെ സെക്ഷൻ 3,4 പ്രകാരം കമീഷൻ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭയിൽ വെക്കേണ്ടതാണ്. 2017 ഒക്ടോബർ 17ന് നടത്തിയ 135 കമീഷൻ റിപ്പോർട്ടുകൾ സഭയിൽ വന്നിട്ടുണ്ട്. ആന്ധ്രാ അരി കുംഭകോണ കേസിൽ ജസ്റ്റിസ് രാമൻനായർ റിപ്പോർട്ട് മുതൽ ചെറിയതുറ വെടിവെപ്പ് കമീഷൻ റിപ്പോർട്ട് വരെ 128 എണ്ണത്തിന്‍റെ ആക്ഷൻ ടേക്കൻ റിപ്പോർട്ട് വന്നിട്ടുണ്ട്. ആറെണ്ണത്തിന് ആക്ഷൻ ടേക്കൻ റിപ്പോർട്ട് വന്നിട്ടില്ലെന്നും ചെന്നിത്തല സഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
