കുഞ്ഞു ജിൻസിക്ക് കീമോതെറപ്പി; കരുതലായി സാമൂഹിക സുരക്ഷ മിഷൻ
text_fieldsകൊച്ചി: ലോക്ഡൗൺ മൂലം ചികിത്സ മുടങ്ങിയ രണ്ടര വയസ്സുകാരിക്ക് കീമോതെറപ്പി സൗകര്യങ്ങളേർപ്പെടുത്തി സാമൂഹിക സുരക്ഷ മിഷൻ. പിറവം മണീടിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട ബിജു-മഞ്ജു ദമ്പതികളുടെ ഇളയ മകൾ ജിൻസിക്കാണ് മിഷൻ ഇടപെടൽ തുണയായത്.
കണ്ണിന് കാൻസർ ബാധിച്ചതിനെത്തുടർന്ന് ഏഴുമാസമായി മധുര അരവിന്ദ് കണ്ണാശുപത്രി ചികിത്സയിലാണ് ജിൻസി. അസുഖംമൂലം വലതുകണ്ണ് നീക്കംചെയ്തു. ഇടതുകണ്ണ് സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിനിടയിലാണ് ലോക്ഡൗൺ വന്നത്. കീമോതെറപ്പി നടക്കുന്നതിനിടെയായിരുന്നു ഇത്. മണീടിൽ പുതിയ താമസക്കാരായതിനാൽ പ്രദേശവാസികളോട് സഹായം തേടാനും ബിജുവിനായില്ല. തുടർന്ന് മാതാപിതാക്കൾ സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജയെ ബന്ധപ്പെട്ട് സഹായമഭ്യർഥിക്കുകയായിരുന്നു.
മന്ത്രിയുടെ ഓഫിസ് സാമൂഹിക സുരക്ഷ മിഷന് നിർദേശം നൽകി. മിഷൻ ജില്ല കോഓഡിനേറ്റർ എബി എബ്രഹാം വ്യാഴാഴ്ച വീട്ടിലെത്തി ചികിത്സ സംബന്ധിച്ച നിർദേശം അറിയിച്ചു.
മധുരയിൽ പോയി കീമോ തെറപ്പി ചെയ്ത് വരുന്നതിന് ആംബുലൻസും മറ്റ് ചികിത്സ ചെലവുകളും സർക്കാർ ഏറ്റെടുത്തു. കേരള, തമിഴ്നാട് സർക്കാർ പാസും ലഭ്യമാക്കി. വെള്ളിയാഴ്ച രാവിലെ 5.30ന് ജിൻസിയും മഞ്ജുവും ബിജുവും മധുരയിലേക്ക് പുറപ്പെട്ടു. ഏഴാംക്ലാസ് വിദ്യാർഥി സുജിൻ, അഞ്ചാം ക്ലാസ് വിദ്യാർഥി സുബിൻ എന്നിവർ ജിൻസിയുടെ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.