സോഷ്യൽ ഓഡിറ്റ് സൊസൈറ്റി; സാമ്പത്തിക ദുരുപയോഗം നടന്നെന്ന് സി.എ.ജി
text_fieldsതിരുവനന്തപുരം: തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഓഡിറ്റ് സൊസൈറ്റി 2021-24 കാലയളവിൽ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതായി പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (കേരളം) ഓഡിറ്റ് റിപ്പോർട്ട്. ദേശീയ വിവരാവകാശ കൂട്ടായ്‌മ അംഗം സിദ്ദീഖ് താനൂരിന് നൽകിയ വിവരാവകാശ മറുപടിയിലാണ് റിപ്പോർട്ട് പുറത്തുവന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഓരോ വർഷവും സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ നടത്തുന്നത്.
സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ പഞ്ചായത്തുകളിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റിങ് പ്രവർത്തനങ്ങൾ നടത്തിയതിലാണ് ഗുരുതര സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ഡയറക്ടറുടെ ശമ്പളം വർധിപ്പിച്ചതിന് സർക്കാർ അനുമതിയില്ലായിരുന്നെന്നാണ് പരാമർശം. തുടക്കത്തിൽ 60,000 രൂപ ശമ്പളമുണ്ടായിരുന്നത് ഒരുലക്ഷം രൂപയാക്കിയതിനും തൊട്ടടുത്തമാസം വീണ്ടും 5000 രൂപ വർധിപ്പിച്ചതിനും സർക്കാർ അനുമതി വാങ്ങിയില്ല.
2021-22 കാലയളവിൽ 313 പഞ്ചായത്തുകളിൽ ഓഡിറ്റ് ചെയ്തതിൽ 41 കേസുകളിൽ 1,46,031 രൂപയും 2022-23 ൽ 393 കേസുകളിൽ 27,96,564 രൂപയും 2023-24ൽ 2154 കേസുകളിലായി 55,30,837 രൂപയുടെ ക്രമക്കേട് കണ്ടത്തി. തുക ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ (കമ്പനിമുക്ക്, കിടങ്ങുമ്മൽ, കെങ്കണം, പുനലൽ, കണ്ണംപള്ളി, വെളിയന്നൂർ) ഗ്രാമസഭ ഹാജർ ബുക്കിൽ പൊരുത്തക്കേട് കണ്ടെത്തി. ഈ പഞ്ചായത്തിൽ 7,98,298 രൂപ തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർക്കെതിരെ നിയമനടപടി സ്വീകരിച്ച് ഫണ്ട് തിരിച്ചുപിടിക്കണമെന്ന് സിദ്ദീഖ് താനൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

