എന്‍.എസ്.എസ് ഐക്യത്തിന് എസ്.എൻ.ഡി.പിയുടെ അംഗീകാരം; തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിക്ക് ചുമതല
text_fieldsആലപ്പുഴ: എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന് എസ്.എൻ.ഡി.പി യോഗം കൗൺസിലിന്റെ അംഗീകാരം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുകുമാരന്‍ നായരുമായി സംസാരിക്കുമെന്ന് കൗൺസിൽ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻ.എസ്.എസ് നേതൃത്വത്തെ നേരിൽ കാണും. ഇനിയുള്ള തീരുമാനങ്ങള്‍ എൻ.എസ്.എസുമായി ചേര്‍ന്നെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. ഇനി പരസ്പരം കൊമ്പുകോര്‍ക്കില്ല. മുമ്പ് പലതവണ ഐക്യം ഉണ്ടായിട്ടുണ്ട്. അവയിലെ പോരായ്മകൾ മനസിലാക്കിയാണ് വീണ്ടും ഐക്യപ്പെടുന്നത്. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഐക്യ കാഹളം മുഴക്കിയത് എൻ.എസ്.എസ് ആണ്. ജി. സുകുമാരൻ നായരോട് അതിന് നന്ദി പറയുന്നു. ഈഴവ സമുദായത്തിന് ജി. സുകുമാരൻ നായർ ആത്മബലം നൽകി. കാർ വിവാദം അടക്കം ഉണ്ടായപ്പോൾ ആശ്വസിപ്പിച്ചു. ഒരു ഉപാധിയുമില്ലാതെയാണ് ഐക്യം- അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഒഴികെ മറ്റെല്ലാ രാഷ്ട്രീയ സമുദായ സംഘടനകളുമായും ചർച്ച നടത്തും. ജമാ അത്തെ ഇസ്ലാമിയുമായും ചർച്ച നടത്തും. ലീഗിന് മനസ് തോന്നിയാല്‍ അവരുമായും ചര്‍ച്ച നടത്തും. അവർ തെറ്റ് തിരുത്തിയാൽ ചർച്ചയാകാം.
വി.ഡി. സതീശൻ ഒരു ചർച്ച വിഷയമല്ല. അദ്ദേഹത്തിന്റെ പറച്ചിലുകൾ അവജ്ഞയോടെ തള്ളുന്നു. കോൺഗ്രസിൽ സീനിയറായ ഒട്ടേറെ പേരുണ്ട്. ലീഗ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ കാണിച്ച വിവേചനം തുറന്ന് കാണിക്കുമ്പോള്‍, അത് പറയാതെ ട്വിസ്റ്റ് ചെയ്ത് മതവിദ്വേഷമുണ്ടാക്കുന്ന പ്രചാരണമാണ് ലീഗ് നേതൃത്വം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല -എസ്.എൻ.ഡി.പി
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്.എൻ.ഡി.പി നേതൃ യോഗം. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ ഈഴവ സമുദായം ഇപ്പോഴും അനുഭവിക്കുന്ന അവഗണന പൊതു സമൂഹത്തിൽ തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനക്ക് നേതൃ യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വം. മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണ്. മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രമേയത്തിലുണ്ട്. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്ന് പ്രമേയത്തിൽ പറയുന്നു. മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുകയാണ്. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നുവെന്നും പ്രമേയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

