‘എസ്.എൻ.ഡി.പിയുടെ ആസ്തി 339.74 കോടി; കോഴയെങ്കിൽ കോഴ കിട്ടിയത്, എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല’ -വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: താൻ പണം വാങ്ങിയാൽ കോഴയെന്നും രാഷ്ട്രീയക്കാർ വാങ്ങിയാൽ അത് സംഭാവനയെന്നുമാണ് പറയുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 339,74,850,00 രൂപയാണ് എസ്.എൻ.ഡി.പിയുടെ ആസ്തി. 30വർഷം കൊണ്ട് 432.13 ഇരട്ടി വർധനവ് ഉണ്ടായി. എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. കോഴയാണെങ്കിൽ കോഴ കിട്ടിയതാണ്. ഇത് ബുക്ക് വാല്യൂ ആണ്. യഥാർഥ മൂല്യം എടുത്താൽ ഇതിന്റെ എത്രയോ ഇരട്ടിയാണ് -വെള്ളാപ്പള്ളി പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിന് എസ്.എൻ ട്രസ്റ്റും കൊല്ലം ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയനുകളും സംയുക്തമായി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ പണം മേടിച്ചാൽ അത് കോഴ. രാഷ്ട്രീയക്കാരൻ മേടിച്ചാൽ സംഭാവന. ശാന്തി മേടിച്ചാൽ ദക്ഷിണ. പൊലീസുകാരൻ മേടിച്ചാൽ പടി. ഇതല്ലേ? ഈ പറയുന്നവർ കോഴ വല്ലതും തന്നോ? ആരെങ്കിലും സംഭാവന തന്നോ? ഈ രാജ്യത്ത് എന്തെല്ലാം ഡെവലപ്മെന്റ്, അല്ലെങ്കിൽ ആസ്തി എന്തുമാത്രം വർധിപ്പിച്ചു എന്ന് ഞാൻ കണക്ക് പറയാം.
ഈ 30 കൊല്ലം കൊണ്ട് എസ്എൻഡിപി യോഗത്തിന്റെ സാമ്പത്തിക വളർച്ച, ജനകീയ വളർച്ച, എസ്എൻ ട്രസ്റ്റിന്റെ വളർച്ച നിങ്ങൾ ഒന്ന് അറിയണ്ടേ? എന്നും വിമർശിക്കാൻ നടക്കുന്ന ദുഷ്ടശക്തികളുണ്ട്. നല്ലത് പറയുന്നവരുമുണ്ട്. ഞങ്ങൾക്ക് ഭരണമില്ല, പണമില്ല, പുറത്തുനിന്ന് വരാൻ പണമില്ല, സ്വദേശത്തില്ല പണം, വിദേശത്തു നിന്ന് വരാനുമില്ല. സ്വന്തമായി പണം കണ്ടെത്തി ഞങ്ങൾ പടുത്തുയർത്തി. അപ്പോൾ ചുമ്മാ ചില ദോഷൈകദൃക്കുകൾ മാധ്യമങ്ങളുടെ ഓഫിസിൽ വന്ന് തരുന്ന റിപ്പോർട്ടുകൾ വിശ്വാസ്യതയിൽ എടുക്കാതെ, ഇത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ ഞങ്ങളോട് കൂടി ചോദിക്കണം. ഞങ്ങൾ തെറ്റുകാരാണെങ്കിൽ നിങ്ങൾ ഞങ്ങളെ ശിക്ഷിച്ചോളൂ. എന്ത് വേണമെങ്കിലും എഴുതിക്കോളൂ. നിർദോഷികളായ, നിഷ്കാമകർമികളായ, അടിച്ചമർത്തപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട, അവശലക്ഷങ്ങളാണ് ഇവിടുത്തെ പിന്നോക്ക സമുദായം. അവർക്ക് വേണ്ടി എന്നും പോരാടുന്ന ഒരു സംഘടനയാണ് എസ്.എൻ.ഡി.പി. ആ പോരാട്ടത്തെ തകർക്കാനും തളർത്താനും ശ്രമിക്കുന്ന ദുഷ്ടശക്തികളായ കുലംകുത്തികൾക്ക് പ്രോത്സാഹനം നൽകാതെ, ഈ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവരുടെ ഉന്നമനത്തിനും വേണ്ടി സഹകരിക്കാനും സഹായിക്കാനും മീഡിയ ഞങ്ങളോടൊപ്പം നീതിയുടെയും ധർമ്മത്തിന്റെയും ഭാഗത്ത് ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
ഞാൻ ഒരു കണക്ക് നിങ്ങൾക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഞങ്ങൾ 1996ൽ ഭരണത്തിൽ വരുമ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് 93 വർഷം കൊണ്ടുണ്ടായ ആസ്തി 78,62,162 രൂപ. ഇതെല്ലാം അതാത് കാലങ്ങളിൽ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ബാലൻസ് ഷീറ്റ് നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാകും. എന്നാൽ, ഇന്ന് 2026ൽ ഞങ്ങൾ പ്രസിദ്ധീകരിച്ച ബാലൻസ് ഷീറ്റിൽ 339,74,850,00 രൂപയുണ്ട്. അതായത് 432.13 ഇരട്ടി വർധനവ് ഉണ്ടായി. എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. കോഴയാണെങ്കിൽ കോഴ കിട്ടിയതാണ്. അതെല്ലാം മുടക്കിയതുകൊണ്ടാണ് ഇതെല്ലാം ഉണ്ടായത്. ഈ പറഞ്ഞവർ ആരെങ്കിലും 10 പൈസ തന്നിട്ടുണ്ടോ? ഇത് ബുക്ക് വാല്യൂ ആണ്. ഇന്ന് നിന്റെ ആക്ച്വൽ വാല്യൂ എടുത്താൽ ഇതിന്റെ എത്രയോ ഇരട്ടിയാണ്’ -വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

