പാമ്പുകടി മരണം: ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ; പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് ആശുപത്രി
text_fieldsചിറയിൻകീഴ്: പാമ്പുകടിയേറ്റ കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർന്നത്. വ്യാഴാഴ്ച പുലർച്ചെ 2.45 നാണ് ദിക്ഷലിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. കാലിൽ എന്തോ കടിച്ചു എന്ന് മാത്രമാണ് കുട്ടിക്കും വീട്ടുകാർക്കും അറിവുണ്ടായിരുന്നത്. എന്താണ് കടിച്ചതെന്ന് അറിയാത്തതിനാൽ രക്ത പരിശോധനക്ക് നിർദേശിച്ചു.
കുട്ടിയെ മൂങ്ങ കടിച്ചോ? ഊച്ചി കടിച്ചോ? എന്നൊക്കെ ചോദിച്ച് കളിയാക്കി സമയം കളയുകയാണ് ജീവനക്കാർ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യഥാസമയം ഡോക്ടർ പരിശോധിച്ചത് പോലുമില്ല. കുട്ടിക്ക് ശ്വാസംമുട്ട് തുടങ്ങുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ കഫക്കെട്ടിന്റെ ലക്ഷണമാണെന്നാണ് ജീവനക്കാർ പറഞ്ഞതെന്ന് പിതാവ് ആരോപിച്ചു. ചികിത്സ നൽകുന്നതിലുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ഇവർ ആരോപിക്കുന്നു.
ശ്വാസംമുട്ട് വർധിക്കുകയും സംസാരം കുഴയുകയും ചെയ്തശേഷമാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ അവസ്ഥ ഗുരുതരമായപ്പോൾ മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ച് താലൂക്ക് ആശുപത്രി ജീവനക്കാർ കൈയൊഴിഞ്ഞെന്ന് ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാ മധ്യേ തന്നെ ദിക്ഷലിന്റെ ബോധം നഷ്ടപ്പെട്ടു.
അതേസമയം, പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കടിയേറ്റ പാടുകൾ ഉണ്ടായിരുന്നതല്ലാതെ എന്താണ് കടിച്ചതെന്ന് കുട്ടിക്കോ വീട്ടുകാർക്കോ അറിയില്ലായിരുന്നു. അത് തിരിച്ചറിയുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. രക്തസാമ്പിളെടുത്ത് നടത്തിയ പരിശോധനയിൽ വിഷസാന്നിധ്യം കണ്ടെത്തിയില്ല. ശാരീരിക പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നു.
ഹേമറ്റോളജിക്കൽ വിശകലനത്തിന് രക്തപരിശോധന നടത്തി. ഇത് സാധാരണ നിലയിലായിരുന്നു. 20 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിക്കാതെ വന്നാലാണ് ആന്റിവനം നൽകാനാവുക. എന്നാൽ, ദിക്ഷലിന് 10 മിനിറ്റിനുള്ളിൽ രക്തം കട്ടപിടിച്ചു. അതിനാൽ പാമ്പ് കടിയേറ്റതല്ലെന്നായിരുന്നു നിഗമനം. മറ്റ് എന്തെങ്കിലും കടിച്ചതാണെങ്കിൽ ഉണ്ടാകാവുന്ന അലർജി പ്രശ്നങ്ങൾ തടയുന്നതിനുള്ള ഇൻജക്ഷൻ എടുത്തു.
തുടർന്ന് നിരീക്ഷണത്തിൽ വെക്കുകയായിരുന്നു. വെള്ളം കുടിച്ച ശേഷം കുട്ടി ഛർദിച്ചു. കാരണം സ്ഥിരീകരിക്കാനാകാതെ വന്നതോടെയാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. 20 മിനിറ്റാണ് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താലൂക്ക് ആശുപത്രിയിൽ ആന്റിവൈനം ഇല്ലെന്ന ആക്ഷേപം അധികൃതർ നിഷേധിച്ചു. ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടെന്നും പാമ്പ് കടി സ്ഥിരീകരിക്കാത്തതാണ് സംഭവിച്ചതെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ലാബ് പരിശോധനയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

