പാർട്ടി ഓഫിസിനുള്ളിലും പാമ്പ്; സി.പി.എം പ്രാദേശിക ഓഫിസിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
text_fieldsതിരുവനന്തപുരം (ആര്യനാട്): ഒടുവിൽ പാർട്ടി ഓഫിസിനുള്ളിൽ വരെ കയറി പാമ്പ്. വെള്ളിയാഴ്ച രാവിലെ കാട്ടാക്കട, ആര്യനാട് ആയിരുന്നു സംഭവം. ആര്യനാടുള്ള സി.പി.എം പ്രാദേശിക പാർട്ടി ഓഫിസിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. സമീപത്തുള്ള കരമനയാറ്റിൽ നിന്നാകാം പാമ്പ് എത്തിയതെന്നാണ് നിഗമനം. പാർട്ടി ഓഫിസിന്റെ മുകൾഭാഗത്തെ റൂഫിങ് ഷീറ്റിനും ചുമരിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്താണ് പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത്. രാവിലെ ഓഫിസിലെത്തിയ ജീവനക്കാരാണ് മേൽക്കൂരയുടെ ഭാഗത്ത് അസാധാരണമായ ചലനം കണ്ട് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ പാമ്പിനെ കണ്ടെത്തുകയും ഉടൻ തന്നെ വിവരം പരുത്തിപ്പള്ളി വനംവകുപ്പ് ഓഫിസിൽ അറിയിക്കുകയുമായിരുന്നു. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന അംഗവും സ്നേക്ക് റെസ്ക്യൂവറുമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം ഉടനടി സ്ഥലത്തെത്തി.
ശ്രമകരമായ പ്രയത്നത്തിനൊടുവിൽ ഇവർ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കി. പാർട്ടി ഓഫിസിന് സമീപത്തുകൂടിയാണ് കരമനയാർ ഒഴുകുന്നത്. ഈ ആറ്റിൽ നിന്നാകാം പെരുമ്പാമ്പ് ജനവാസ മേഖലയിലേക്കും തുടർന്ന് ഓഫിസ് കെട്ടിടത്തിനുള്ളിലേക്കും കയറിയതെന്നാണ് വനം വകുപ്പ് അധികൃതർ കരുതുന്നത്. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് പരുത്തിപ്പള്ളി ഓഫിസിലേക്ക് കൊണ്ടുപോയി വനത്തിലേക്ക് തുറന്നുവിട്ടു. കിടപ്പുമുറിയിലും ശുചിമുറിയിലും ജനവാസമേഖലയിലും ഇപ്പോൾ പാമ്പുകളുടെ ശല്യം രൂക്ഷമായ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

