പൊലീസ് നിയന്ത്രണത്തിൽ എസ്.എൻ പുരം
text_fieldsകൊടുങ്ങല്ലൂർ: ക്വാറൻറീൻ കഴിഞ്ഞ് പുറത്തിറങ്ങി ദിവസങ്ങൾക്കുശേഷം കോവിഡ് സ്ഥിരീകരിച്ച എസ്.എൻ പുരം പഞ്ചായത്തിലെ ശാന്തിപുരം സ്വദേശിയിലുടെ നേരിട്ടും അവരിലൂടെയും ഉണ്ടായ സമ്പർക്കം കണക്കിലെടുത്ത് ഏഴ്, എട്ട് വാർഡുകൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാക്കി.
ഉൾറോഡുകളിൽനിന്നുള്ള സഞ്ചാരം നിയന്ത്രിച്ചും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചും ആളുകളുടെ അനാവശ്യ യാത്രകൾ വിലക്കിയും പ്രദേശം പൊലീസ് ഏറ്റെടുത്തു. ദമ്മാമിൽനിന്ന് വന്ന അഞ്ചംഗ കുടുംബം കോവിഡിെൻറ പിടിയിലായതാണ് എസ്.എൻ പുരത്തിന് ഭീതി സൃഷ്ടിച്ച ആദ്യ സംഭവം. എന്നാൽ, ഒരു പുറംലോക സമ്പർക്കം ഇല്ലാതിരുന്ന ഈ കുടുംബം തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷനിൽനിന്ന് വൈറസ് ബാധയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നത് വലിയ ആശ്വാസത്തോടെയാണ് നാട്ടുകാർ കണ്ടത്.
ഒന്നര വയസ്സുകാരൻ മുതൽ 75 വയസ്സുള്ള കാരണവർ വരെയുള്ള കുടുംബത്തെ വാർഡ് അംഗം ഹുസൈൻ പാറയിലിെൻറ നേതൃത്വത്തിൽ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. പഞ്ചായത്തിലെ പനങ്ങാട് ചെന്നൈയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിലെ മാതാപിതാക്കളും രോഗമോചിതരായിക്കഴിഞ്ഞു. ഇതോടെ പഞ്ചായത്തിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ എട്ടുപേരും സുഖംപ്രാപിച്ചു.
തിങ്കളാഴ്ച പോസിറ്റിവായ പത്തായക്കാട് സ്വദേശിയും ശാന്തിപുരത്തുകാരനും ഉൾപ്പെടെ നാലുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ ശാന്തിപുരം സ്വദേശിയുടെ സമ്പർക്കത്തിെൻറ ആധിക്യം മാത്രമാണ് ആശങ്കയുള്ളത്. ആറ് ആരോഗ്യവകുപ്പ് ജീവനക്കാർ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് ക്വാറൻറീനിൽ പോകേണ്ടിവന്നത്. 25ാം കല്ല് മുതൽ പൊരിബസാർ വരെ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളാണ് ജാഗ്രതാ മേഖലയായി മാറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.